ആലപ്പുഴ: ഗുരുതര വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ആലപ്പുഴയിലെ രണ്ട് സ്വകാര്യ സ്‌കാനിങ് സെന്ററുകൾക്ക് വീഴ്‌ച സംഭവിച്ചുവെന്ന് കണ്ടെത്തൽ. കുഞ്ഞ് ഗർഭാവസ്‌ഥയിൽ ആയിരുന്നപ്പോൾ മാതാവ് രണ്ടിടത്തും സ്‌കാനിങ് നടത്തിയിരുന്നു. പരിശോധന നടത്തിയവർക്ക് ജാഗ്രതക്കുറവുണ്ടായി എന്നാണ് കണ്ടെത്തൽ.
സർക്കാരിന് ഇന്നലെ ലഭിച്ച അന്വേഷണ റിപ്പോർട്ടിലാണ് വീഴ്‌ച കണ്ടെത്തിയതായി പറയുന്നത്. ഈ സാഹചര്യത്തിൽ സംസ്‌ഥാനത്താകെയുള്ള സ്‌ഥാപനങ്ങളുടെ രജിസ്‌ട്രേഷനും പരിശോധനയും ഉൾപ്പടെയുള്ള കാര്യങ്ങൾ കർശനമാക്കാൻ ആരോഗ്യവകുപ്പ് നീക്കം തുടങ്ങി. സ്‌കാനിങ് സെന്ററുകളിൽ രണ്ട് വർഷമായുള്ള രേഖകൾ ലഭ്യമല്ലെന്ന് അന്വേഷണ സംഘം ആദ്യദിവസം റിപ്പോർട് ചെയ്‌തിരുന്നു.
തുടർന്ന് രണ്ട് സ്‌ഥാപനങ്ങളും ആരോഗ്യവകുപ്പ് അടപ്പിച്ച് സീൽ ചെയ്‌തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്‌കാനിങ് സെന്ററുകളുടെ വീഴ്‌ചകൾ കണ്ടെത്തിയത്. നിയമം അനുസരിച്ച് സ്‌കാനിങ് ചെയ്യുന്ന റേഡിയോളജിസ്‌റ്റുകൾക്ക് പ്രത്യേക രജിസ്‌ട്രേഷൻ വേണം. രണ്ടിടത്തെയും റേഡിയോളജിസ്‌റ്റുകൾ ആ നടപടി പൂർത്തിയാക്കിയിട്ടില്ല.
ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്‌ത്രീകളുടെയും ആശുപത്രിയിലെ ഡോക്‌ടർമാർക്ക് നേരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കുഞ്ഞിന്റെ അമ്മയുടെ പരാതിയിൽ ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ്റുമാരായ ഡോ. ഷേർലി, ഡോ. പുഷ്‌പ, സ്വകാര്യ ലാബിലെ രണ്ട് ഡോക്‌ടർമാർ എന്നിവർക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
ഗർഭകാലത്ത് പലതവണ നടത്തിയ സ്‌കാനിങ്ങിലൊന്നിലും ഡോക്‌ടർമാർ കുട്ടിയുടെ വൈകല്യം തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് നവജാത ശിശുവിന്റെ അമ്മ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അതേസമയം, സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കമ്മീഷൻ അംഗം ജലജ ചന്ദ്രന്റെ നേതൃത്വത്തിൽ നാളെ രാവിലെ ഒമ്പത് മണിക്ക് കുട്ടിയേയും അമ്മയെയും സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!