റായ്‌പൂര്‍: സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തിൽ മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാനും വിതരണത്തിനും അനുമതി നൽകി ഛത്തീസ്ഗഢ് സര്‍ക്കാര്‍. പുതിയ തീരുമാനത്തിലൂടെ കരിഞ്ചന്ത വഴിയുള്ള മദ്യവില്‍പ്പന തടയാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കി.
അതേസമയം സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഓക്‌സിജനും വാക്‌സിനുകളും ഉള്‍പ്പടെയുള്ള അവശ്യ വൈദ്യസഹായങ്ങളുടെ കുറവ് പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അനാവശ്യ കാര്യങ്ങളിലാണ് സര്‍ക്കാരിന് ഇപ്പോൾ ശ്രദ്ധയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. സർക്കാരിന്റെ പുതിയ തീരുമാനം വിവേകശൂന്യവും നിരുത്തരവാദപരവും ആണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു.
മെയ് 10 മുതലാണ് സംസ്‌ഥാനത്ത് മദ്യം ഹോം ഡെലിവറിയായി നല്‍കുന്നത് ആരംഭിക്കുക. രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ട് വരെയാണ് സംവിധാനം. ഒരാള്‍ക്ക് അഞ്ച് ലിറ്റര്‍ വരെ ബുക്ക് ചെയ്യാൻ സാധിക്കും. മദ്യശാലകളുടെ 15 കിലോ മീറ്റര്‍ ചുറ്റളവിലാണ് ഡെലിവറി സംവിധാനം ലഭ്യമാകുക. മദ്യത്തിന്റെ വിലയ്‌ക്ക് പുറമെ 100 രൂപ ഡെലിവറി ചാര്‍ജായി ആവശ്യക്കാർ നല്‍കണം.
Read Also: രാജ്യത്തിന് വേണ്ടത് പ്രാണവായുവാണ്, പ്രധാനമന്ത്രിക്കുള്ള വസതിയല്ല; രാഹുൽ ഗാന്ധി