തിരുവനന്തപുരം: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗുരുതരമായ വീഴ്‌ച വരുത്തിയെന്ന പരാതിയിൽ മുതിർന്ന നേതാവ് ജി സുധാകരനെതിരെ അന്വേഷണം നടത്താൻ സിപിഎം. ഇതിനായി എളമരം കരീമും കെജെ തോമസും അടങ്ങുന്ന രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. ഇതോടൊപ്പം തന്നെ പാല, കൽപറ്റ മണ്ഡലങ്ങളിലെ പരാജയം അതാത് ജില്ലാ കമ്മിറ്റികൾ പരിശോധിക്കാനും സംസ്‌ഥാന സെക്രട്ടറിയേറ്റിൽ തീരുമാനമായിട്ടുണ്ട്.
അമ്പലപ്പുഴയിൽ ആദ്യഘട്ടത്തിൽ ജി സുധാകരൻ വിട്ടുനിന്നത് മണ്ഡലത്തിലെ തോൽവിക്ക് പോലും കാരണമാകുമോ എന്ന ആശങ്ക സിപിഎമ്മിനും അവിടുത്തെ സ്‌ഥാനാർഥിക്കും ഉണ്ടായിരുന്നു. ജി സുധാകരനെ മാറ്റി എച്ച് സലാമിനെ സ്‌ഥാനാർഥിയാക്കാനുള്ള തീരുമാനം സിപിഎം സംസ്‌ഥാന സമിതിയാണ് കൈക്കൊണ്ടത്.
ആദ്യഘട്ടത്തിൽ പോസ്‌റ്റർ പ്രചാരണങ്ങൾ നടന്നിരുന്നു. എസ്‌ഡിപിഐക്കാരൻ ആയിരുന്നു സലാം എന്നതുൾപ്പടെ വ്യക്‌തിഹത്യ നടത്തുന്ന രീതിയിലുള്ള നിരവധി പ്രചാരണങ്ങൾ ഉണ്ടായി. എന്നാൽ, ഇതിനെ പ്രതിരോധിക്കാനോ മറുപടി നൽകാനോ ജി സുധാകരൻ തയ്യാറായില്ല.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃസ്‌ഥാനം ഏറ്റെടുക്കേണ്ട ഒരാളായിരുന്നു സുധാകരൻ. പക്ഷേ. അത് ചെയ്യാനുള്ള മനസ് കാണിച്ചില്ല. ഇതിനെതിരെ ജില്ലാ കമ്മിറ്റിയിൽ സലാം പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജി സുധാകരനെതിരായ പരാമർശങ്ങളുടെ റിപ്പോർട് സംസ്‌ഥാന സമിതിയിൽ ചർച്ച ചെയ്യുകയും ചെയ്‌തിരുന്നു.
തുടർന്ന് സംസ്‌ഥാന സമിതിയിലും സുധാകരനെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുള്ളത്.
Also Read: സ്‌റ്റാന്‍ സ്വാമിയുടെ മരണം; മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തും