ബ്രസീലിയ: ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ വാങ്ങാനുള്ള കരാർ റദ്ദാക്കാനൊരുങ്ങി ബ്രസീൽ. 324 മില്ല്യൺ ഡോളറിന്റെ കരാറാണ് ബ്രസീൽ റദ്ദാക്കാനൊരുങ്ങുന്നത്. വാക്‌സിൻ ക്രമക്കേട് ആരോപണത്തിൽ പ്രസിഡണ്ട് ജൈർ ബോൽസൊനാരോ കുടുങ്ങിയതിന് പിന്നാലെ ആരോഗ്യമന്ത്രി മാഴ്‌സലോ ക്വിറോഗയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
20 മില്ല്യൺ കൊവാക്‌സിൻ ഡോസുകൾ വാങ്ങാനായിരുന്നു തീരുമാനം. എന്നാൽ, കരാറിൽ അഴിമതിയുണ്ടെന്നും പ്രസിഡണ്ട് ക്രമക്കേടുകൾ നടത്തിയെന്നും ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം കരാറിൽ ക്രമക്കേടില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആരോപണങ്ങളുടെ പശ്‌ചാത്തലത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്‌തമാക്കി.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. ഉയർന്ന വിലയും പെട്ടെന്നുള്ള കരാർ പൂർത്തിയാക്കലുമൊക്കെ സംശയങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഫെബ്രുവരിയിലാണ് ബ്രസീൽ വാക്‌സിൻ നിർമാതാക്കളുമായി കരാർ ഒപ്പുവച്ചത്.
അതേസമയം, കൊവാക്‌സിൻ ഇറക്കുമതി ചെയ്യാൻ നിബന്ധനകളോടെയാണ് ബ്രസീൽ അനുമതി നൽകിയിരുന്നത്. രാജ്യത്തെ ആരോഗ്യ നിരീക്ഷണ ഏജൻസിയായ അൻവിസ, നേരത്തെ കൊവാക്‌സിൻ ഇറക്കുമതി ചെയ്യാൻ അനുമതി നിഷേധിച്ചിരുന്നു. ഇന്ത്യയിലെ പ്‌ളാന്റിൽ ശരിയായ ഉൽപാദനരീതി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഉൽപാദനരീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഭാരത് ബയോടെക്ക് അൻവിസക്ക് റിപ്പോർട് നൽകിയതിന് ശേഷമാണ് അനുമതി ലഭിച്ചത്.
Also Read: ഗൗരി ലങ്കേഷ് വധം; കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ്