കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബീഹാർ സ്വദേശി അസ്‌ഫാക് ആലം കുറ്റക്കാരനെന്നു കോടതി. എറണാകുളം പോക്‌സോ കോടതി ജഡ്‌ജി കെ സോമനാണ് വിധി പ്രസ്‌താവിച്ചത്. സാക്ഷിമൊഴികൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവയുടെ അടിസ്‌ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതിയിൽ തെളിയിച്ചത്. ശിക്ഷാവിധി വ്യാഴാഴ്‌ച പ്രഖ്യാപിക്കും.
കൊലപാതകം, ബലാൽസംഗം, പോക്‌സോ കുറ്റങ്ങൾ, തട്ടിക്കൊണ്ടുപോകൽ, പ്രകൃതിവിരുദ്ധ പീഡനം, മൃതദേഹത്തോടുള്ള അനാദരം എന്നിവയുൾപ്പടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും കോടതിയിൽ തെളിഞ്ഞു. വധശിക്ഷ വിധിക്കാവുന്ന മൂന്ന് കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ക്രൂരകൃത്യം നടന്നു നൂറാം ദിവസമാണ് കേസിൽ വിധി പറയുന്നത്. വിധി കേൾക്കാൻ കുട്ടിയുടെ മാതാപിതാക്കൾ കോടതിയിൽ എത്തിയിരുന്നില്ല.
സമാനതകളില്ലാത്ത ക്രൂരതയെന്നും പ്രതിക്ക് പരമാവധി ശിക്ഷ പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കല്ലുകൊണ്ട് ഇടിച്ചു വികൃതമാക്കിയ സംഭവം മുൻപ് ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കല്ലുകൊണ്ട് ഇടിച്ചു മുഖം വികൃതമാക്കി ഓടിച്ചുമടക്കി ചാക്കിൽ കെട്ടി ഉപേക്ഷിക്കുക ആയിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതിനിടെ, പ്രതിയുടെ മാനസികനില പരിശോധിക്കണമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു, എന്നാൽ, പ്രതിക്ക് യാതൊരു മാനസിക പ്രശ്‌നവും ഇല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 100 ദിവസം ജയിലിൽ കഴിഞ്ഞിട്ടും പ്രതിക്ക് യാതൊരു മാനസിക മാറ്റവും ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. വധശിക്ഷയിൽ കുറഞ്ഞൊന്നും നൽകാൻ സാധിക്കില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഇതോടെ, പ്രതിയുടെ മാനസിക നില പരിശോധിച്ചതിന്റെ റിപ്പോർട് ഉണ്ടോയെന്ന് കോടതി ചോദിച്ചു. പരിശോധനകൾ നടത്തിയതിന്റെ രേഖകൾ ഹാജരാക്കാമെന് പ്രോസിക്യൂഷൻ കോടതിയോട് പറഞ്ഞു. ഇതോടെ ശിക്ഷാവിധി വ്യാഴാഴ്‌ച പ്രഖ്യാപിക്കുന്നതിന് മുൻപ് പ്രതിയുടെ മാനസികനില പരിശോധിച്ചതിന്റെ റിപ്പോർട് നൽകാൻ കോടതി ആവശ്യപ്പെട്ടു. 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് എറണാകുളം പോക്‌സോ കോടതി അതിവേഗം വിധി പ്രസ്‌താവിച്ചത്.
ജൂലൈ 28നായിരുന്നു കേരളത്തെ ഞെട്ടിച്ച ദാരുണസംഭവം നടന്നത്. ആലുവ തായിക്കാട്ടുകരയിൽ നിന്ന് കാണാതായ ബീഹാർ സ്വദേശിയായ അഞ്ചു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. 29ന് രാവിലെ ആലുവ മാർക്കറ്റിലെ ബയോഗ്യാസ് പ്ളാന്റിനോട് ചേർന്ന് പുഴയോരത്ത് ചാക്കിട്ടുമൂടി കല്ലുകൾ കയറ്റിവെച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ലഹരിക്കടിമയായ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയി ജ്യൂസ് വാങ്ങി നൽകിയ ശേഷമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 41 സാക്ഷികളുടെ വിസ്‌താരം കേസിൽ നടന്നു. കേസിൽ വേഗത്തിൽ അന്വേഷണം പൂത്തിയാക്കിയ പോലീസ് 30 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പിന്നാലെ അതീവ ഗൗരവമുള്ള കേസായി പരിഗണിച്ചു അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കുകയായിരുന്നു.
Most Read| ‘ലീഗ് വന്നില്ലെങ്കിലും നിലവിലെ ചർച്ചകൾ രാഷ്‌ട്രീയ നേട്ടം’; സിപിഎം