തിരുവനന്തപുരം: കോൺഗ്രസ്- ലീഗ് ഭിന്നതയിൽ രാഷ്‌ട്രീയ നീക്കം വിജയിച്ചെന്ന് വിലയിരുത്തി സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. പലസ്‌തീൻ അനുകൂല സെമിനാറിൽ മുസ്‌ലിം ലീഗ് പങ്കെടുക്കുമെന്ന അമിത പ്രതീക്ഷ വേണ്ട. ലീഗ് വന്നില്ലെങ്കിലും നിലവിലെ ചർച്ചകൾ രാഷ്‌ട്രീയമായി നേട്ടമാണെന്നും സിപിഎം വിലയിരുത്തി.
യുഡിഎഫിലെ ഭിന്നത മറനീക്കി പുറത്തുവന്നുവെന്ന് മാത്രമല്ല, പലസ്‌തീൻ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് ഇല്ലായ്‌മ വെളിപ്പെട്ടെന്നും സിപിഎം വിലയിരുത്തുന്നു. സിപിഎം നടത്തുന്ന പലസ്‌തീൻ ഐക്യദാർഢ്യ പരിപാടിയിലേക്ക് ലീഗിനെ ക്ഷണിച്ച നിലപാട് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതേസമയം, സിപിഎമ്മിന്റെ പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാനുള്ള ക്ഷണത്തിൽ മുസ്‌ലിം ലീഗ് നാളെ തീരുമാനമെടുക്കും.
സിപിഎം ഇന്നലെ അവരുടെ പലസ്‌തീൻ റാലിയിലേക്ക് മുസ്‌ലിം ലീഗിനെ ഔദ്യോഗികമായി ക്ഷണിച്ചുവെന്ന് പിഎംഎ സലാം വ്യക്‌തമാക്കിയിരുന്നു. അക്കാര്യത്തിൽ എന്ത് തീരുമാനം എടുക്കണമെന്നാണ് നാളെ പാർട്ടി നേതാക്കൾ കൂടിച്ചേർന്ന് തീരുമാനിക്കുക. നാളെ ഉച്ചക്ക് കോഴിക്കോട് ഓഫീസിൽ ഇതിനായി നേതാക്കൾ യോഗം ചേരും. ഏക സിവിൽ കോഡ് കാലത്തേ രാഷ്‌ട്രീയ സാഹചര്യമല്ല ഇപ്പോഴെന്ന് പിഎംഎ സലാം പ്രതികരിച്ചു. സംസ്‌ഥാന രാഷ്‌ട്രീയ വിഷയമല്ല, മറിച്ചു അന്താരാഷ്‌ട്ര തലത്തിലുള്ള മനുഷ്യാവകാശ പ്രശ്‌നമാണ് പലസ്‌തീൻ വിഷയമെന്നും അത് യുഡിഎഫിൽ ചർച്ച ചെയ്‌ത് തീരുമാനിക്കേണ്ടതില്ലെന്നും പിഎംഎ സലാം വ്യക്‌തമാക്കി.
അതിനിടെ, സിപിഎമ്മിന്റെ റാലിയിൽ ലീഗ് സഹകരിക്കുമെന്നാണ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ കഴിഞ്ഞ ദിവസം പറഞ്ഞത്. പലസ്‌തീൻ വിഷയത്തിൽ എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയമാണ്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, പാർട്ടിയിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളാണ് ഉള്ളത്.
ഇതിനെതിരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരനടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു. ‘അടുത്ത ജൻമത്തിൽ പട്ടിയാകുന്നതിന് ഈ ജൻമത്തിൽ കുരക്കണമോയെന്നുള്ള’ മാദ്ധ്യമങ്ങളോടുള്ള സുധാകരന്റെ പരാമർശം വലിയ രീതിയിൽ വിവാദമായിരുന്നു. എന്നാൽ, പട്ടി പരാമർശം വളച്ചൊടിച്ചെന്ന് കെ സുധാകരൻ വിശദീകരണവുമായി പിന്നീട് രംഗത്തെത്തി. വിവാദം സിപിഎമ്മിനെ വെള്ളപൂശി ഏത് വിധേനയും രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളെന്ന് കെ സുധാകരൻ പറഞ്ഞു. ഇടിയുടെ പ്രസ്‌താവനക്കെതിരായ പട്ടി പരാമർശത്തിൽ തന്റെ വാക്കുകൾ വളച്ചൊടിച്ചു വാർത്ത നൽകിയെന്നായിരുന്നു സുധാകരന്റെ പരാമർശം.
Most Read| തൊഴിലാളി ക്ഷേമം; ആഗോള റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്‌ഥാനത്ത്