വാഷിങ്ടൺ: നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ ജയിച്ചാൽ ബഹിരാകാശത്ത് അമേരിക്കൻ അഭിലാഷത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിക്കുമെന്ന് ഡൊണാൾഡ് ട്രംപ്. ചന്ദ്രനിൽ ആദ്യമായി വനിത കാലുകുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
യു.എസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ നോമിനേഷൻ ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. യു.എസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യം 5ജിയിലേക്കുള്ള യാത്രയിൽ വിജയിക്കുമെന്നും ലോകത്തെ തന്നെ ഏറ്റവും മികച്ച സൈബർ, മിസൈൽ പ്രതിരോധം സൃഷ്ടിക്കുമെന്നും ട്രംപ് പറഞ്ഞു.
“ബഹിരാകാശത്ത് അമേരിക്കൻ അഭിലാഷത്തിന്റെ ഒരു പുതിയ യുഗം ഞങ്ങൾ ആരംഭിക്കും. അമേരിക്ക ആദ്യത്തെ വനിതയെ ചന്ദ്രനിൽ ഇറക്കും, ചൊവ്വയിൽ പതാക നാട്ടുന്ന ആദ്യത്തെ രാഷ്ട്രം അമേരിക്കയായിരിക്കും, ”- ട്രംപ് വ്യാഴാഴ്ച റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ പറഞ്ഞു.
ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡനെതിരെയും ട്രംപ് വിമർശനമുന്നയിച്ചു. ബൈഡൻ ദുർബലനായ സ്ഥാനാർത്ഥിയാണെന്നും അമേരിക്കൻ മഹത്വം നശിപ്പിക്കാനാണ് ബൈഡന്റെ നീക്കമെന്നും ട്രംപ് കുറ്റപ്പെടുത്തി. ജോ ബൈഡൻ യുഎസിന്റെ രക്ഷകനല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം,ട്രംപിന്റെ കുറ്റപ്പെടുത്തലിനു മറുപടിയുമായി ജോ ബൈഡൻ രംഗത്തെത്തി. “ജോ ബൈഡന്റെ അമേരിക്കയിൽ നിങ്ങൾ സുരക്ഷിതരായിരിക്കില്ലെന്ന് ട്രംപ് നിങ്ങളോട് പറയുന്നു. എന്നാൽ ചിന്തിക്കൂ, ഡൊണാൾഡ് ട്രംപിന്റെ അമേരിക്കയിൽ നിങ്ങൾ എത്ര മാത്രം സുരക്ഷിതരാണ്?”- എന്നായിരുന്നു ജോ ബൈഡന്റെ ട്വീറ്റ്.