ലഖ്‌നൗ: വരാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുത്വ അജണ്ട ഉറപ്പിച്ച് ബിജെപി. അയോധ്യയും രാമക്ഷേത്രവും തന്നെയാണ് തിരഞ്ഞെടുപ്പിനുള്ള ആയുധങ്ങളെന്ന് നേതാക്കളുടെ പ്രസ്‌താവനകളിൽ നിന്ന് വ്യക്‌തം.
അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് തടയാന്‍ ഒരുത്തനും ധൈര്യപ്പെടില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാഗ്‌ദാനം. രാമജൻമഭൂമി തിരികെ പിടിക്കുകയും രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചത് തങ്ങളാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കാരണമാണ് ‘രാം ലല്ല വിരാജ്മാന്‍’ (രാമ വിഗ്രഹം) വര്‍ഷങ്ങളോളം മറച്ചുകെട്ടിയ ടെന്റിനുള്ളില്‍ കഴിയേണ്ടിവന്നതുമെന്നും ഷാ ആരോപിച്ചു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരും ഹിന്ദുത്വ അജണ്ടയുടെ പേരില്‍ ഷാ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. “ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലാണ് സോമനാഥിലെ ജ്യോതിര്‍ലിംഗത്തിന്റെ നവീകരണ പ്രവര്‍ത്തികള്‍ ചെയ്‌തത്. അതുപോലെയാണ് അയോധ്യയില്‍ നരേന്ദ്ര മോദി രാമക്ഷേത്രത്തിന് തറക്കല്ലിട്ടതും”- അമിത്ഷാ പറഞ്ഞു.
രാമക്ഷേത്രം സാധ്യമാക്കുന്നതിനായി നിരവധി ആളുകള്‍ തങ്ങളുടെ ജീവന്‍ ത്യജിച്ചിരുന്നുവെന്നും അവസാനം രാമക്ഷേത്രം ഉയരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതവും വിശ്വാസവും മുന്‍നിര്‍ത്തി കരുനീക്കിയാല്‍ ഇത്തവണയും യുപി കൂടെ നില്‍ക്കുമെന്നാണ് ബിജെപിയുടെ വിശ്വാസം. അതോടൊപ്പം തന്നെ യുപിയിലെ ഭരണം നിലനിര്‍ത്തുകയെന്നത് ബിജെപിക്ക് രാഷ്‌ട്രീയ പ്രതിച്ഛായയുടെ കൂടി വിഷയമാണ്.
Read also: രാഷ്‌ട്രീയത്തില്‍ ചേർന്നത് ജനങ്ങളെ സഹായിക്കാൻ; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി