കോഴിക്കോട്: മലയോര ഗ്രാമമായ ചക്കിട്ടപാറയിൽ നിന്ന് ഒരു താരം കൂടി ഒളിമ്പിക്‌സിലേക്ക്. പൂഴിത്തോട് സ്വദേശി നോഹ നിർമൽ ടോം ആണ് ടോക്കിയോ ഒളിമ്പിക്‌സിൽ 4×400 റിലേ, മിക്‌സഡ് റിലേ ഇനങ്ങളിൽ രാജ്യത്തിനു വേണ്ടി മൽസരിക്കാനൊരുങ്ങുന്നത്. 2016ലെ റിയോ ഒളിമ്പിക്‌സിൽ 800 മീറ്ററിൽ മൽസരിച്ച ജിൻസനാണ് ഇതിന് മുൻപ് ചക്കിട്ടപാറയിൽ നിന്ന് ഒളിമ്പിക്‌സിൽ പങ്കെടുത്തത്.
26 കാരനായ നോഹ 2019ലെ ലോക ചാമ്പ്യൻഷിപ്പിലാണ് ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്. തിരുവനന്തപുരത്ത് വ്യോമസേനയിൽ സർജന്റായ നോഹ ഇപ്പോൾ പട്യാലയിൽ ഒളിമ്പിക്‌നായുള്ള പരിശീലനത്തിലാണ്. എംകെ രാജമോഹനാണ് പരിശീലകൻ.
ഹാൻഡ്ബോൾ ദേശീയ താരമായിരുന്ന ആലീസ്‌ലി- ടോമിച്ചൻ ദമ്പതികളുടെ മകനാണ് നോഹ. കോഴിക്കോട് സിൽവർ ഹിൽസ് ഹൈസ്‌കൂളിൽ അഞ്ചാം ക്ളാസ് വിദ്യാർഥി ആയിരിക്കുമ്പോൾ ആയിരുന്നു നോഹയുടെ ട്രാക്കിലെ അരങ്ങേറ്റം.
കോഴിക്കോട് സായിയിലെ പരിശീലകൻ ജോർജ് സെബാസ്‌റ്റ്യനാണ് നോഹയുടെ കഴിവ് കണ്ടെത്തി പരിശീലനം നൽകിയത്. ആദ്യ ഘട്ടത്തിൽ 1500 മീറ്റർ, 800 മീറ്റർ എന്നീ മൽസരങ്ങളിൽ മാറ്റുരച്ച നോഹ പിന്നീട് 400 മീറ്ററിലേക്ക് മാറുകയായിരുന്നു.
Malabar News: കോവിഡ് പരിശോധിച്ചാൽ മൊബൈൽ ഫോൺ സമ്മാനം; വേറിട്ട ഓഫറുമായി വ്യാപാരികൾ