വാഷിങ്ടൺ: വ്യാപന ശേഷി കൂടിയ കോവിഡ് വൈറസിന്റെ പുതിയൊരു വകഭേദം അമേരിക്കയിൽ പടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. യുകെയിൽ പടർന്നുപിടിക്കുന്ന അതിതീവ്ര കോവിഡ് വകഭേദത്തെക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ള വൈറസിന്റെ പുതിയ വകഭേദം അമേരിക്കയിൽ കണ്ടെത്തിയതായാണ് റിപ്പോർട്. വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിന്റേതാണ് ഇക്കാര്യം അറിയിച്ചത്.
വൈറസിന്റെ യുഎസ് വകഭേദം ഇതിനോടകം രാജ്യത്ത് പടർന്നുകൊണ്ടിരിക്കുകയാണെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. നേരത്തെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളേക്കാൾ ഇരട്ടിയോളം വർധനവാണ് അടുത്തിടെ അമേരിക്കയിലുണ്ടായത്. ഈ വർധനവ് കോവിഡിന്റെ പുതിയ വകഭേദം രൂപപ്പെട്ടുവന്നതിന്റെ സൂചനയാണ് നൽകുന്നതെന്നും റിപ്പോർടിൽ പറയുന്നു.
മുഖാവരണവും സാമൂഹിക അകലവും കൃത്യമായി പാലിച്ചില്ലെങ്കിൽ രോഗം വളരെ വേഗത്തിൽ വ്യാപിക്കുമെന്നും സാഹചര്യം കൂടുതൽ വഷളാകുമെന്നും ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പ് നൽകുന്നു. രോഗവ്യാപനം തടയാൻ മികച്ച രീതിയിലുള്ള പ്രതിരോധ നടപടികൾ ആവശ്യമാണെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ളതും അമേരിക്കയിലാണ്. റെക്കോർഡ് കോവിഡ് കേസുകളാണ് വെള്ളിയാഴ്‌ച അമേരിക്കയിൽ റിപ്പോർട് ചെയ്‌തത്. 24 മണിക്കൂറിനുള്ളിൽ 2,90,000 പുതിയ കോവിഡ് കേസുകളും 3,676 മരണങ്ങളുമാണ് വെള്ളിയാഴ്‌ച അമേരിക്കയിൽ സ്‌ഥിരീകരിച്ചത്.
Read also: അതിതീവ്ര കോവിഡ്; രാജ്യത്ത് 90 പേർക്ക് രോഗബാധ