തിരുവനന്തപുരം: പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ദത്ത് നൽകിയ കേസിൽ തനിക്ക് ഇതുവരെ നീതി ലഭിച്ചില്ലെന്ന് വ്യക്‌തമാക്കി അനുപമ. തനിക്ക് ഇനി പോലീസിൽ വിശ്വാസമില്ലെന്നും, സർക്കാരിലാണ് ഏക പ്രതീക്ഷയെന്നും അനുപമ മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. അതേസമയം കുഞ്ഞിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി അനുപമ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം രാവിലെ 10 മണിയോടെ ആരംഭിച്ചു. ഇന്ന് വൈകുന്നേരം 5 മണി വരെയാണ് സമരം.
ശിശുക്ഷേമ സമിതി ദത്ത് നൽകിയ കുട്ടിയെ വിട്ടുകിട്ടാനായി നടത്തുന്ന നിയമപോരാട്ടത്തിന് ഒപ്പമാണ് ഇപ്പോൾ അനുപമ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. നിലവിൽ സൂചനാ സമരമാണ് നടത്തുന്നതെന്നും, ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അനുപമ വ്യക്‌തമാക്കി. കൂടാതെ സമരം ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിക്ക് എതിരെ നടത്തുന്നതല്ലെന്നും, പ്രശ്‌നം സർക്കാരിന് മുന്നിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അനുപമ കൂട്ടിച്ചേർത്തു.
അതേസമയം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന അനുപമയെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഫോണിൽ ബന്ധപ്പെട്ടു. കുഞ്ഞിനെ തിരികെ ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകുകയും ചെയ്‌തു. കൂടാതെ സംഭവത്തിൽ പാർട്ടി അനുപമക്ക് ഒപ്പമാണെന്ന് വ്യക്‌തമാക്കി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവനും രംഗത്ത് വന്നിരുന്നു.
Read also: ജീവനും ധന്യയും ഓൺലൈനിൽ ഒന്നിച്ചു; സംസ്‌ഥാനത്തെ ആദ്യ ഡിജിറ്റൽ വിവാഹം