നിലമ്പൂർ: കക്കാടംപൊയിലിൽ പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്‌ഥതയിലുള്ള ഭൂമിയിലെ തടയണയും റോപ്‌വേയും ഇന്ന് പൊളിച്ചുനീക്കും. ഊർങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി. അനുമതിയില്ലാതെ കെട്ടിയ തടയണ പൊളിച്ചുനീക്കാൻ നേരത്തെ തന്നെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
2015- 2016 കാലയളവിലാണ് കക്കാടംപൊയിലിൽ പിവി അൻവർ എംഎൽഎ തടയണകൾ നിർമിച്ചത്. അനുമതിയില്ലാതെയാണ് നിർമാണമെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് നിലവിലെ നടപടികൾ. നേരത്തെ റസ്‌റ്റോറന്റിനുള്ള അനുമതിയുടെ മറവിൽ ചീങ്കണ്ണിപ്പാലി വിവാദ തടയണക്ക് കുറുകെ പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് സികെ അബ്‌ദുൾ ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ്‌വേ പൊളിച്ചുനീക്കുന്നതിനുള്ള ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ ഓംബുഡ്‌സ്‌മാൻ ജസ്‌റ്റിസ് പിഎസ് ഗോപിനാഥൻ ഉത്തരവിട്ടിരുന്നു.
അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി നടപടിക്രമങ്ങൾ ജനുവരി 25ന് റിപ്പോർട് ചെയ്യണമെന്നും ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്‌സ്‌മാൻ ഉത്തരവ് നൽകിയിരുന്നു. എന്നാൽ, രണ്ടാം തവണയും നടപടികൾ വൈകിയിരിക്കുകയാണ്. മുൻപ് അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി നവംബർ 30ന് റിപ്പോർട് ചെയ്യാനാണ് ഉത്തരവ് നൽകിയിരുന്നത്. എന്നാൽ, ഈ ഉത്തരവ് നടപ്പാകാത്ത സാഹചര്യത്തിലാണ് പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് നൽകിയത്.
Also Read: കോട്ടയം സ്വദേശിയെ അറ്റ്‌ലാൻഡിക് സമുദ്രത്തിൽ കാണാതായി