കോട്ടയം: കുറിച്ചി സ്വദേശിയായ യുവാവിനെ കപ്പൽ യാത്രക്കിടെ അറ്റ്‌ലാൻഡിക് സമുദ്രത്തിൽ കാണാതായി. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്ക് പോയ ചരക്ക് കപ്പലിലെ ജീവനക്കാരൻ ജസ്‌റ്റിൻ കുരുവിലയെയാണ് കാണാതായത്. തിരച്ചിൽ നടത്തിയെങ്കിലും ജസ്‌റ്റിനെ കണ്ടെത്താനായില്ലെന്ന് കപ്പൽ അധികൃതർ അറിയിച്ചു.
സംഭവത്തിൽ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ജസ്‌റ്റിന്റെ കുടുംബം വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്‌ചയാണ് അമ്മയുമായി ജസ്‌റ്റിൻ ഫോണിൽ അവസാനമായി സംസാരിച്ചത്. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രയിലാണെന്നും സുഖമായിരിക്കുന്നെന്നും അമ്മയോട് പറഞ്ഞിരുന്നു.
ഞായറാഴ്‌ച മുതൽ ജസ്‌റ്റിനെ കുടുംബാംഗങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നെറ്റ്‌വർക്ക് തകരാർ ആയിരിക്കുമെന്നാണ് കരുതിയത്. എന്നാൽ, ചൊവ്വാഴ്‌ച രാവിലെ കപ്പൽ കമ്പനിയുടെ അധികൃതർ ജസ്‌റ്റിനെ കാണാനില്ലെന്ന് കുടുംബത്തെ അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയിച്ചിട്ടില്ലെന്ന് കുടുംബം പറയുന്നു. തുടർന്നാണ് ദുരൂഹത ആരോപിച്ച് വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകിയത്.
ആറ് വർഷമായി കപ്പലിൽ ജോലി ചെയ്യുന്ന ജസ്‌റ്റിൻ കഴിഞ്ഞ നവംബറിൽ നാട്ടിലെത്തിയിരുന്നു. ജസ്‌റ്റിന്റെ സഹോദരനും കപ്പൽ ജീവനക്കാരാണ്. വി മുരളീധരൻ ഉൾപ്പടെയുള്ള കേന്ദ്രമന്ത്രിമാർക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എംഎൽഎമാരും എംപിമാരും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു.
Also Read: പരിശോധനാ നിരക്ക് കുറയ്‌ക്കാതെ സ്വകാര്യ ലാബുകൾ; അറിയിപ്പ് ലഭിച്ചില്ലെന്ന് വാദം