ബെംഗളൂരു: ഹിജാബ് വിവാദത്തിൽ വിധി വരുന്നതുവരെ കോളേജുകളിൽ വിദ്യാർഥികളെ മതപരമായ ഒരു വസ്‌ത്രവും ധരിക്കാൻ അനുവദിക്കില്ലെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോളേജിൽ വിദ്യാർഥികൾ ‘ഹിജാബ്’ ധരിക്കുന്നത് നിരോധിച്ച സംസ്‌ഥാന സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്‌തുള്ള ഹരജികൾ പരിഗണിക്കവെയാണ് കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത തിങ്കളാഴ്‌ച ഉച്ചക്ക് 2.30ന് ഹൈക്കോടതി കേസ് പരിഗണിക്കും.
ഹരജിയിൽ തീർപ്പ് കൽപ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും ഹിജാബ് വിഷയത്തിൽ അടച്ചു പൂട്ടിയ കോളേജുകൾ തുറക്കണമെന്നും കർണാടക ഹൈക്കോടതി നിർദ്ദേശിച്ചു. കുട്ടികളുടെ അധ്യയനം മുടങ്ങുന്നു. ഇവർക്ക് കോളേജുകളിൽ പോകാനുള്ള സൗകര്യം ഒരുക്കണം. അതിനായി ഒരു ഇടക്കാല ഉത്തരവ് ഇറക്കണം എന്നായിരുന്നു വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകർ പ്രധാനമായും വാദിച്ചത്. ഇത് കോടതി അംഗീകരിച്ചു. എന്നാൽ മതപരമായ ചിഹ്‌നങ്ങളുള്ള വസ്‌ത്രങ്ങൾ ധരിച്ച് കോളേജിലോ സ്‌കൂളിലോ പോകാൻ പാടില്ലെന്ന് കോടതി വ്യക്‌തമാക്കി.
ചീഫ് ജസ്‌റ്റിസ് ഋതു രാജ് അവസ്‌തി, ജസ്‌റ്റിസ് കൃഷ്‌ണ എസ് ദീക്ഷിത്, ജസ്‌റ്റിസ് ജയ്ബുന്നിസ എം ഖാസി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹിജാബിനെ ചൊല്ലിയുള്ള തര്‍ക്കം കര്‍ണാടകയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ ബെംഗളൂരുവിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സമീപം നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു.
Most Read: ഇരട്ടി ‘മധുരം’; ജോജുവിന്റെ അഭിനയത്തിന് കൈയ്യടിച്ച് ഭദ്രൻ