തിരുവനന്തപുരം: സംസ്‌ഥാനത്തെ ഗവ.കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ സംസ്‌ഥാന സർക്കാരിന് തിരിച്ചടി. 43 അംഗ അന്തിമപട്ടികയിൽ നിന്ന് നിയമനം നടത്തണമെന്ന് കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നിർദ്ദേശം നൽകി. യോഗ്യതയുള്ളവരെ രണ്ടാഴ്‌ചക്കുള്ളിൽ താൽക്കാലികമായി നിയമിക്കണമെന്നാണ് ഉത്തരവ്.
വിഷയം സംബന്ധിച്ച എല്ലാ രേഖകളും ഇന്ന് ഹാജരാക്കണമെന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ചു ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അണ്ടർ സെക്രട്ടറിയാണ് ഫയലുകൾ ഹാജരാക്കിയത്. പിന്നലെയാണ് ഉത്തരവ്. സംസ്‌ഥാനത്തെ ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ പ്രിൻസിപ്പൽമാരായി നിയമിക്കേണ്ട 43 പേരുടെ പിഎസ്‌സി അംഗീകരിച്ച പട്ടിക കോളേജ് വിദ്യാഭ്യാസ ഡയറക്‌ടർ സമർപ്പിച്ചപ്പോൾ അതിനെ കരട് പട്ടികയായി പരിഗണിച്ചാൽ മതിയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർദ്ദേശിച്ച കാര്യം നേരത്തെ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് ട്രൈബ്യൂണൽ വീണ്ടും നിർദ്ദേശം നൽകിയത്. പിഎസ്‌സി അംഗീകരിച്ച 43 പേരുടെ പട്ടികയിൽ നിന്ന് പ്രിൻസിപ്പൽ നിയമനം നടത്തണമെന്ന് ജൂൺ 30ന്റെ ഇടക്കാല വിധിയിൽ ട്രൈബ്യൂണൽ വ്യക്‌തമാക്കിയെങ്കിലും സർക്കാർ റിവ്യൂ പെറ്റീഷൻ നൽകുകയാണ് ചെയ്‌തത്. കഴിഞ്ഞ ജനുവരി 11ന് പ്രസിദ്ധീകരിച്ച 43 പേരുടെ പട്ടികയിൽ നിന്ന് മാത്രമേ പ്രിൻസിപ്പൽ നിയമനം നടത്താവൂയെന്ന് കഴിഞ്ഞ 24ന് സർക്കാരിന് ട്രൈബ്യൂണൽ വീണ്ടും നിർദ്ദേശം നൽകിയിരുന്നു.
66 ഗവ.കോളേജുകളിൽ 62 എണ്ണത്തിലാണ് പ്രിൻസിപ്പൽമാർ ഇല്ലാത്തത്. നാലിടത്തേ സ്‌ഥിരം പ്രിൻസിപ്പൽമാരുള്ളൂ. 2018 ജൂലൈ 18ന് ശേഷം ഈ കോളേജുകളിൽ നിയമനം നടത്തിയിട്ടില്ല. പ്രിൻസിപ്പൽമാരുടെ പ്രമോഷൻ തസ്‌തികയായ ഡെപ്യൂട്ടി ഡയറക്‌ടർമാർ അഞ്ചു പേരുള്ളതിൽ നാല് തസ്‌തികയും ഒഴിഞ്ഞുകിടക്കുന്നു. ഇവർക്ക് സ്‌ഥാനക്കയറ്റം നൽകേണ്ട അഡീഷണൽ ഡയറക്‌ടർ തസ്‌തികയിലും ആളില്ലാത്തതിനാൽ ഇൻചാർജ് ഭരണം ആണ്.
Most Read| ശാസ്‌ത്രത്തെ പ്രോൽസാഹിപ്പിക്കൽ വിശ്വാസത്തെ തള്ളിപ്പറയലല്ല; ശാസ്‌ത്രം സത്യമെന്ന് ഷംസീർ