ശ്രീനഗര്‍: അഫ്ഗാനിൽ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനെതിരെ ജമ്മുകശ്‌മീർ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള. താലിബാനെ തീവ്രവാദ സംഘടനയായി കാണാൻ ഇന്ത്യ തയ്യാറാണോ എന്നത് കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കണമെന്ന് ഒമര്‍ അബ്‌ദുള്ള പറഞ്ഞു. തീവ്രവാദ സംഘടനയാണെങ്കില്‍ സര്‍ക്കാര്‍ താലിബാനുമായി ചര്‍ച്ചനടത്തേണ്ട ആവശ്യം എന്താണെന്നും ഒമര്‍ ചോദിച്ചു.
“ഒന്നുകില്‍ താലിബാന്‍ ഒരു ഭീകര സംഘടനയാണ് അല്ലെങ്കില്‍ ഭീകര സംഘടന അല്ല. നിങ്ങള്‍ അവരെ എങ്ങനെ കാണുന്നുവെന്ന് ദയവായി ഞങ്ങളോട് വ്യക്‌തമാക്കൂ”- ഒമര്‍ അബ്‌ദുള്ള പറഞ്ഞു.
ദോഹയിലെ ഇന്ത്യൻ അംബാസിഡറാണ് താലിബാനുമായി ചർച്ച നടത്തിയത്. താലിബാന്റെ അപേക്ഷ പ്രകാരമായിരുന്നു ചർച്ചയെന്നാണ് റിപ്പോർട്. ഇന്ത്യക്കെതിരായ ഭീകര പ്രവർത്തനങ്ങൾ നടത്താൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയുമായി നല്ല ബന്ധം സൂക്ഷിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ഇന്ത്യയുമായുള്ള സാംസ്‌കാരിക, സാമ്പത്തിക, രാഷട്രീയ ബന്ധങ്ങൾ പ്രധാനമണെന്നും താലിബാൻ അറിയിച്ചു.
Read also: ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമം; സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു