കമ്പം: കമ്പം മേഖലയെ വിറപ്പിച്ച അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെ തുടരുന്നുവെന്ന് വിവരം. അവസാന സിഗ്‌നൽ ലഭിക്കുമ്പോൾ കൊമ്പൻ ചുരുളിക്ക് സമീപം ഉള്ളതായാണ് സൂചന. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ ദിവസം രാത്രി ജനവാസ മേഖലയിൽ നിന്ന് കൊമ്പൻ മേഘമല ഭാഗത്തേക്ക് നീങ്ങിയിരുന്നു.
ഉച്ചക്ക് കൂത്തനാച്ചി ക്ഷേത്രത്തിന് പിൻഭാഗത്തെ വനമേഖലയിൽ എത്തിയ അരിക്കൊമ്പൻ അവിടെ മണിക്കൂറുകളോളം വിശ്രമിച്ച ശേഷമാണ് പതിയെ സഞ്ചരിച്ചു തുടങ്ങിയത്. താഴ്‌വരയിൽ കമ്പം മേഖലയിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും എത്തിയാൽ മാത്രം കൊമ്പനെ മയക്കുവെടി വെക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. മയക്കുവെടി വെച്ചാൽ അനിമൽ ആംബുലൻസിൽ കയറ്റി വരശനാട് ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനായി മൂന്ന് കുങ്കിയാനകളും കമ്പത്ത് തുടരുകയാണ്.
Most Read: പാർലമെന്റ് മന്ദിരം ഉൽഘാടനം; മതപരമായ ചടങ്ങ് പോലെ ആയിരുന്നുവെന്ന് മുഖ്യമന്ത്രി