താമരശ്ശേരി: വിദ്യാർഥിനികൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമണത്തെ തുടർന്ന് പിടിയിലായ കായികാധ്യാപകന്റെ സഹായിയായ യുവതിയും അറസ്‌റ്റിൽ. കോഴിക്കോട് നെല്ലിപ്പൊയിൽ മീൻമുട്ടി വട്ടപ്പാറ സ്വദേശിയായ കായികാധ്യാപകൻ വിടി മനീഷായിരുന്നു പൂർവ വിദ്യാർഥിനികളുടെ പരാതിയെ തുടർന്ന് അറസ്‌റ്റിലായത്. ഇയാൾക്ക് സഹായം ചെയ്‌ത് കൊടുത്ത നെല്ലിപ്പൊയിൽ വാരാംപ്‌ളാക്കൽ സ്വദേശി ഷൈനി തോമസിനെയാണ് (50) ഇപ്പോൾ താമരശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
രാത്രികാലങ്ങളിൽ ഫോൺ വിളിച്ച് ലൈംഗികചുവയോടെ സംസാരിക്കുക, ലൈംഗികാതിക്രമവും, ദേഹോപദ്രവവും നടത്തുക തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി അധ്യാപകനെതിരെ പരാതിയുമായി കായിക താരമായ വയനാട് സ്വദേശിയായ പൂർവ വിദ്യാർഥിനി പരാതിയുമായി രംഗത്തിറങ്ങിയിരുന്നു. ഷൈനിയുടെ വീട്ടിൽവെച്ചാണ് 2019 ഡിസംബർ 27ന് കായികാധ്യാപകന്റെ ലൈംഗികാതിക്രമത്തിന് താൻ ഇരയായതെന്നും, പ്രായപൂർത്തിയാവാത്ത സമയത്തായിരുന്നു സംഭവം നടന്നതെന്നുമായിരുന്നു വിദ്യർഥിനിയുടെ പരാതി. വിദ്യർഥിനി രണ്ടു തവണ ഇയാളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.
അധ്യാപകനെ ജൂലൈ 23ന് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളുടെ കുറ്റകൃത്യത്തിന് സഹായമൊരുക്കിയതിന് പോക്‌സോ ആക്‌ടിലെ വകുപ്പ് പ്രകാരമാണ് ഷൈനിക്കെതിരെ കേസെടുത്തിരിക്കുന്നത്. താമരശ്ശേരി ഇൻസ്‌പെക്‌ടർ ടിഎ അഗസ്‌റ്റിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവതിയെ ഇന്നലെ അറസ്‌റ്റ് ചെയ്‌തത്. അതേസമയം, അധ്യാപകനെതിരെ പരാതിയുമായി നിരവധി വിദ്യാർഥിനികൾ രംഗത്തെത്തിയിരുന്നു. രണ്ട് പോക്‌സോ ഉൾപ്പടെ അഞ്ചു കേസുകളാണ് അധ്യാപകനെതിരെ ഇതുവരെ രജിസ്‌റ്റർ ചെയ്‌തതെന്ന് പോലീസ് പറഞ്ഞു.
Read Also: ജില്ലയിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു