തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിൽ പ്രതിഷേധിച്ചു സംസ്‌ഥാനത്തെ വിവിധ ജില്ലകളിലെ കളക്‌ട്രേറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. സമരക്കാർക്ക് നേരെ പോലീസ് പലയിടത്തും ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കുകയാണ്. കണ്ണൂരിൽ രണ്ടുപേർക്ക് പരിക്കേറ്റു.
കോട്ടയത്ത് എസ്‌പി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പോലീസ് ലാത്തി വീശി. പോലീസ് സ്‌ഥാപിച്ച ബാരിക്കേഡ് മറിച്ചിടാനും ശ്രമമുണ്ടായി. നിലവിൽ പ്രവർത്തകർ പിരിഞ്ഞു പോകാതെ കൂട്ടംകൂടി നിൽക്കുകയാണ്. അതേസമയം, പ്രവർത്തകരെ പോലീസ് ലക്ഷ്യംവെച്ചു അക്രമിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി ആരോപിച്ചു.
ഇന്ന് ക്ളിഫ് ഹൗസിലേക്ക് നൈറ്റ് മാർച്ച് നടത്തുമെന്നും യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി എട്ടുമണിക്ക് ‘സമരജ്വാല’ എന്ന പേരിൽ ക്ളിഫ് ഹൗസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കി അറിയിച്ചു. അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഈ മാസം 17ന് പരിഗണിക്കാനായി മാറ്റി. തിരുവനന്തപുരം ജില്ലാ കോടതിയിൽ ഇന്നലെ ഉച്ചക്കാണ് രാഹുൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.
Most Read| കോടികളുടെ പാരമ്പര്യ സ്വത്ത്; ആവശ്യക്കാർക്ക് വിതരണം ചെയ്യാനൊരുങ്ങി 31-കാരി