ന്യൂഡെൽഹി: എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി എംപിക്ക് കേന്ദ്ര സർക്കാർ ‘ഇസഡ്’ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഡെൽഹിയിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തിന്റെ കാറിന് നേരെ വെടിവെപ്പ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചതെന്നാണ് സൂചന.
വെടിവെപ്പിനെ തുടർന്ന് നടത്തിയ അവലോകന യോഗത്തിലാണ് കേന്ദ്ര റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) ഇസഡ് കാറ്റഗറി സുരക്ഷ അദ്ദേഹത്തിന് നൽകാൻ സർക്കാർ തീരുമാനിച്ചത്. കേന്ദ്ര അഭ്യന്തര മന്ത്രാലയമാണ് വ്യക്‌തികൾക്ക് സുരക്ഷ ഏർപ്പെടുത്തുന്നത്. ഇന്റലിജിൻസ് റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് സാധാരണ ഗതിയിൽ വ്യക്‌തികൾക്ക് സുരക്ഷ ഏർപ്പാടാക്കാറുള്ളത്.
ഉത്തര്‍പ്രദേശിലെ മീററ്റിൽ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അസദുദ്ദീന്‍ ഒവൈസിയുടെ കാറിന് നേരെ ആക്രമണമുണ്ടായത്. മീററ്റിന് സമീപം ഹാപ്പൂരിലായിരുന്നു സംഭവം. രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് പറഞ്ഞു.
നോയിഡയിൽ താമസിക്കുന്ന സച്ചിൻ, സഹരൻപൂരിലെ കർഷകനായ ശുഭം എന്നിവരാണ് അറസ്‌റ്റിലായത്. സച്ചിൻ നേരത്തെ കൊലപാതക കേസിൽ പ്രതിചേർക്കപ്പെട്ട ആളാണ്. എന്നാൽ, ശുഭത്തിന് ക്രിമിനൽ പശ്‌ചാത്തലം ഇല്ലെന്നും പോലീസ് അറിയിച്ചു.
Most Read: പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹോദരിയുടെ മകനെ ഇഡി അറസ്‌റ്റ് ചെയ്‌തു