കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്ക് നീതി ലഭിക്കാന്‍ കാലതാമസം നേരിടുന്നുണ്ടെന്ന് സംവിധായകന്‍ ആഷിഖ് അബു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതുണ്ട്. എന്നാല്‍, നീതി ലഭിക്കുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും സത്യം ഏറെക്കാലം മൂടിവെക്കാനാവില്ലെന്നും ആഷിഖ് അബു പറഞ്ഞു.
‘നടിയെ ആക്രമിച്ച കേസില്‍ നീതി ലഭിക്കുന്നത് വൈകുന്നുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷേ നീതി തിരസ്‌കരിക്കപ്പെട്ടിട്ടില്ല. ആ കുട്ടിക്ക് ഉറപ്പായും നീതി ലഭിക്കുമെന്നാണ് ഉറച്ച വിശ്വാസം. കേരളം പോലുള്ള ഒരു സംസ്‌ഥാനത്ത് നമ്മുടെ നീതി ന്യായ വ്യവസ്‌ഥയില്‍ എനിക്ക് വളരെ ആത്‌മവിശ്വാസമുണ്ട്. സര്‍ക്കാര്‍ ഇതിനകത്ത് മറുപടി പറയേണ്ട ചില കാര്യങ്ങളുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് കണ്‍വിന്‍സിംഗ് ആയ ഉത്തരം ഉടനെ തന്നെ ഉണ്ടാവുമെന്ന് കരുതുന്നു,’ ആഷിഖ് അബു പറഞ്ഞു.
അതിജീവത ഒളിച്ചിരിക്കേണ്ട കാര്യമില്ല. മുഖ്യധാരയിലേക്ക് വരേണ്ടത് അത്യാവശ്യമാണ്. സുപ്രീം കോടതി വരെ പോവാന്‍ സാധ്യതയുള്ള കേസാണിത്. അവസാനം സത്യം പുറത്തു വരും. അത് മൂടിവെക്കാന്‍ പറ്റില്ല. മറുവശത്ത് അതിജീവിത സാധാരണപോലെ സമൂഹത്തിലേക്ക് തിരിച്ചു വരണമെന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു.
അതേസമയം, കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം.
നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവെക്കാൻ ആണ് തുടരന്വേഷണം. അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്‌ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ വധഗൂഢാലോചന കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്.
Most Read: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ വഴിത്തിരിവ്; ഗൂഢാലോചനയെന്ന് കണ്ടെത്തൽ