ലാഹോർ: ഈ വർഷത്തെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബറിൽ പാകിസ്‌ഥാനിൽ തന്നെ നടത്താൻ തീരുമാനം. എന്നാൽ, ഇന്ത്യയുടെ മൽസരങ്ങൾ പാകിസ്‌ഥാന് പുറത്തു നിഷ്‌പക്ഷ വേദിയിൽ നടത്തുമെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. ഇന്ത്യ-പാക് ബോർഡുകൾ തമ്മിലുള്ള സമവായ ചർച്ചകൾക്ക് ഒടുവിലാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തീരുമാനം.
ഇതൊടെ, പാകിസ്‌ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയക്കില്ലെന്ന ബിസിസിഐ നിലപാട് കാരണം അനിശ്‌ചിതത്വത്തിലായ ഏഷ്യ കപ്പ് സെപ്‌റ്റംബറിൽ തന്നെ നടത്താൻ തീരുമാനമായി. ആകെ 13 മൽസരങ്ങൾ ഉള്ള ടൂർണമെന്റിന്റെ വേദിയായി പാകിസ്‌ഥാനെ തന്നെ നിലനിർത്തി. എന്നാൽ, ഇന്ത്യൻ ടീമിന് പാകിസ്‌ഥാനിലേക്ക് പോകേണ്ടി വരില്ല. പാകിസ്‌ഥാനെതിരായ രണ്ടു ഗ്രൂപ്പ് മൽസരങ്ങൾ അടക്കം ഇന്ത്യയുടെ എല്ലാ കളികളും മറ്റൊരു രാജ്യത്തേക്ക് മാറ്റാനാണ് തീരുമാനം.
യുഎഇ, ഒമാൻ, ശ്രീലങ്ക, ഇംഗ്ളണ്ട് എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ മൽസരങ്ങൾക്കുള്ള വേദിയായി പരിഗണിക്കുന്നത്. അന്തിമ തീരുമാനം വൈകാതെ ഉണ്ടാകും. മൂന്ന് ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളാണ് പ്രാഥമിക ഘട്ടത്തിൽ ഇറങ്ങുന്നത്. ആദ്യ രണ്ടു സ്‌ഥാനക്കാർ സൂപ്പർ ഫോറിലെത്തും. ഇന്ത്യയും പാകിസ്‌ഥാനും ഫൈനലിൽ എത്തിയാൽ കലാശപ്പോരാട്ടം നിഷ്‌പക്ഷ വേദിയിലാകാനാണ് സാധ്യത. യുഎഇ വേദിയായ അവസാന ഏഷ്യ കപ്പിൽ പാകിസ്‌ഥാനെ തോൽപ്പിച്ച് ശ്രീലങ്കയാണ് ചാമ്പ്യൻമാരായത്.
സുരക്ഷാ കാരണങ്ങളാൽ പാകിസ്‌ഥാനിൽ ഏഷ്യ കപ്പ് കളിക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്‌തമാക്കിയിരുന്നു. പാകിസ്‌ഥാൻ വേദിയാകുന്ന ഏഷ്യ കപ്പിൽ ഇന്ത്യ കളിച്ചില്ലെങ്കിൽ ഈ വർഷം അവസാനം ഇന്ത്യ വേദിയാകുന്ന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് മറുപടി പറഞ്ഞതോടെയാണ് ടൂർണമെന്റ് അനിശ്‌ചിതത്വത്തിലായത്.
മറ്റൊരു ടീമിനും ഇല്ലാത്ത എന്ത് സുരക്ഷാ പ്രശ്‌നമാണ് ഇന്ത്യൻ ടീമിന് പാകിസ്‌ഥാനിൽ ഉള്ളതെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേഥി ചോദിച്ചിരുന്നു. ഇതോടെ ഏഷ്യ കപ്പിനെ ചൊല്ലി ഇന്ത്യ-പാക് ചർച്ചകൾ സജീവമായി. ഏറെ നീണ്ട വടംവലിക്കൊടുവിലാണ് ഇന്ത്യൻ മൽസരങ്ങൾ നിഷ്‌പക്ഷ വേദിയിൽ നടത്താമെന്ന ധരണയോടെ, ഏഷ്യ കപ്പ് ക്രിക്കറ്റ് സെപ്റ്റംബറിൽ പാകിസ്‌ഥാനിൽ തന്നെ നടത്താൻ തീരുമാനമായത്.
Most Read: രാഹുൽ ഗാന്ധിയുടെ അയോഗ്യത: പരാതിയിൽ നിയമോപദേശം തേടി സ്‍പീക്കർ