ഗുവാഹത്തി: മാർച്ച് 27ന് നടക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലേക്ക് 173 നോമിനേഷൻ സ്‌ഥാനാർഥികൾ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചതായി സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. ആദ്യ ഘട്ടത്തിലേക്ക് നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി ചൊവ്വാഴ്‌ച (മാർച്ച് 9) ആയിരുന്നു.
ചില ജില്ലകൾ ഇനിയും പട്ടിക സമർപ്പിക്കാത്തതിനാൽ നാമനിർദ്ദേശം നൽകുന്നവരുടെ എണ്ണം ഇനിയും വർധിക്കുമെന്ന് അധികൃതർ അറിയിച്ചു. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൽ, ബിജെപി സിറ്റിംഗ് എംഎൽഎമാരായ അംഗൂർലതാ ഡെക, അശോക് സിങ്കാൽ, മൃണാൾ സൈകിയ, പദ്‌മ ഹസാരിക, കോൺഗ്രസ് സിറ്റിംഗ് എംഎൽഎ രൂപ്‌ജ്യോതി കുർമി, മുൻ കോൺഗ്രസ് മന്ത്രി ബിസ്‌മിത ഗൊഗോയ് തുടങ്ങിയവരാണ് കഴിഞ്ഞ ദിവസം നാമനിർദ്ദേശം നൽകിയ പ്രമുഖർ.
അസം ജതിയ പരിഷത് (എജെപി) പ്രസിഡണ്ട് ലുറിൻ ജ്യോതി ഗൊഗോയ് ദുലിയാജൻ, നഹർകതിയ മണ്ഡലങ്ങളിൽ നിന്നാണ് നാമനിർദ്ദേശം നൽകിയത്. ജയിലിൽ കഴിയുന്ന റൈജോർ ദൾ പാർട്ടി നേതാവ് അഖിൽ ഗൊഗോയിയും മരിയാനി, സിബ്‌സാഗർ സീറ്റുകളിൽ നിന്ന് സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കും. എന്നാൽ, റൈജോൾ ദൾ പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.
നാമനിർദ്ദേശങ്ങളുടെ സൂക്ഷ്‌മ പരിശോധന മാർച്ച് 10ന് നടക്കും. മാർച്ച് 12 ആണ് നാമനിർദ്ദേശം പിൻവലിക്കാനുള്ള അവസാന തീയതി. 126 അംഗ അസം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6 എന്നീ തീയതികളിൽ മൂന്ന് ഘട്ടങ്ങളായി നടക്കും.
Also Read: കർഷക സമരം ചർച്ചയാക്കി; ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ