ലണ്ടൻ: ആസ്ട്രസെനകയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും സംയുക്‌തമായി വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ഒരു ഡോസിന് കോവിഡ് മൂലമുള്ള മരണസാധ്യത 80 ശതമാനം വരെ കുറയ്‌ക്കാനാവുമെന്ന് പുതിയ പഠന റിപ്പോർട്. പബ്ളിക് ഹെൽത്ത് ഇംഗ്‌ളണ്ട്(PHE) തിങ്കളാഴ്‌ചയാണ് പഠന റിപ്പോർട് പുറത്തുവിട്ടത്.
ഫൈസർ-ബയോഎൻടെക് വാക്‌സിന്റെ ആദ്യഡോസ് നൽകുന്ന 80 ശതമാനം സംരക്ഷണം രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുക്കുന്നതോടെ 97 ശതമാനമായി വർധിക്കുമെന്നും പുതിയ പഠനം സൂചിപ്പിക്കുന്നു. ആസ്ട്രസെനകയുടെ വാക്‌സിൻ മരണസാധ്യത കുറയ്‌ക്കാൻ സഹായിക്കുമോ എന്നതിനെ കുറിച്ചുള്ള ആദ്യത്തെ ആധികാരിക പഠനമാണിതെന്ന് പിഎച്ച്ഇ പറയുന്നു.
2020 ഡിസംബർ മുതൽ 2021 ഏപ്രിൽ വരെ കോവിഡ് ബാധയെ തുടർന്ന് 28 ദിവസത്തിനുള്ളിൽ മരിച്ചവരുടെ വാക്‌സിനേഷൻ സ്‌റ്റാറ്റസ് അടിസ്‌ഥാനമാക്കിയായിരുന്നു പഠനം. കോവിഡ് ബാധക്ക് തൊട്ടുമുൻപ് ആസ്ട്രസെനക വാക്‌സിൻ ഡോസ് സ്വീകരിച്ചവരിൽ 55 ശതമാനത്തോളവും ഫൈസർ വാക്‌സിൻ ഡോസ് സ്വീകരിച്ചവരിൽ 44 ശതമാനവും വാക്‌സിൻ സ്വീകരിക്കാത്തവരേക്കാൾ മരണസാധ്യത കുറഞ്ഞതായി കണ്ടെത്തിയിരുന്നു.
കോവിഡ് പിടിപെടുന്നതിന് ഒരാഴ്‌ച മുമ്പ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്ക് അധിക വാക്‌സിൻ സംരക്ഷണം ലഭിച്ചതായും പഠനം കണ്ടെത്തി. ഫൈസർ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവരിൽ കോവിഡ് ഗുരുതരമായി ആശുപത്രിയിൽ ചികിൽസ തേടേണ്ടി വന്ന സാഹചര്യവും കുറവാണ്. വാക്‌സിൻ സ്വീകരിക്കാത്തരിൽ ഗുരുതരമാവാനുള്ള സാധ്യത കൂടുതലാണെന്നും പിഎച്ച് ഇ അറിയിച്ചു.
Read Also: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിനൊപ്പം ട്വിറ്ററും; 110 കോടി സംഭാവന ചെയ്‌തു