ന്യൂഡെൽഹി: ഓക്‌സ്‌ഫോർഡ്- ആസ്ട്രസെനക വാക്‌സിൻ (കോവിഷീൽഡ്) ജീവിതകാലം മുഴുവൻ പ്രതിരോധം നൽകിയേക്കുമെന്ന് പുതിയ പഠനം. വൈറസിനെതിരായ ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്നത് കൂടാതെ, പുതിയ കോവിഡ് വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിർത്താനും ഇവക്ക് സാധിക്കുമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം ഗവേഷണ ജേണലായ നേച്ചറിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആന്റിബോഡികൾ ക്ഷയിച്ച് വർഷങ്ങൾ കഴിഞ്ഞാലും ശരീരത്തിന് പ്രതിരോധം നിലനിർത്താൻ ആസ്ട്രസെനക വാക്‌സിനുകളിലൂടെ സാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അഡെനോവൈറസ് അധിഷ്‌ഠിതമായ ഓക്‌സ്‌ഫോർഡ്, ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിനുകൾക്ക് ഈ സവിശേഷതയുണ്ടെന്നും ഗവേഷകരുടെ പഠനം വ്യക്‌തമാക്കുന്നു.
ഫൈസർ, മോഡേണ വാക്‌സിനുകളെ അപേക്ഷിച്ച് ഓക്‌സ്‌ഫോർഡ് വാക്‌സിന് പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട ടി- സെല്ലുകളെ സൃഷ്‌ടിക്കുന്നതിന് കൂടുതൽ ശേഷിയുണ്ടെന്ന് നേരത്തെ നടത്തിയ പഠനങ്ങൾ കണ്ടെത്തിയിരുന്നു. ഈ സെല്ലുകൾക്ക് ശരീരത്തിൽ ജീവിതകാലം മുഴുവൻ നിലനിൽക്കാൻ സാധിക്കുമെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, ഇതിന്റെ കാലദൈർഘ്യം സംബന്ധിച്ച് സ്‌ഥിരീകരണം ഉണ്ടായിട്ടില്ല.
ടിബി, എച്ച്‌ഐവി, ഹൈപ്പറ്റൈറ്റിസ് സി, കാൻസർ തുടങ്ങിയവക്കെതിരായി പുതിയ വാക്‌സിൻ രൂപപ്പെടുത്തുന്നതിന് അഡനോവൈറസ് വാക്‌സിന്റെ ഈ സവിശേഷത ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ഗവേഷകരിൽ ഒരാളായ ബുർക്‌ഹാർഡ് ലുദ്വിഗ് പറഞ്ഞു.
Also Read: സ്‌റ്റാന്‍ സ്വാമിയുടെ മരണം; ചര്‍ച്ച ആവശ്യപ്പെട്ട് ലോക്‌സഭയില്‍ നോട്ടീസ്