തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന മൽസരം നടക്കുന്ന കാര്യവട്ടത്ത് കാണികൾ കുറഞ്ഞത് കായികമന്ത്രി വി അബ്‌ദുറഹ്‌മാന്റെ വിവാദ പരാമർശം മൂലമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് വിഡി സതീശന്റെ പ്രതികരണം. ഇന്ന് ഇന്ത്യ-ശ്രീലങ്ക ഏകദിന കളി നടന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിലാണ്. ഇനിയെങ്കിലും മലയാളികളുടെ ആത്‌മാഭിമാനത്തെ ചോദ്യം ചെയ്യരുത് എന്നായിരുന്നു സതീശന്റെ വിമർശനം.
കാര്യവട്ടം ടിക്കറ്റ് നിരക്കിൽ കോർപറേഷൻ ചുമത്തുന്ന വിനോദ നികുതി അഞ്ചു ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തിയതിനെ ന്യായീകരിച്ചു കായികമന്ത്രി നടത്തിയ പരാമർശം വൻ വിവാദമായിരുന്നു. പട്ടിണി പാവങ്ങൾ ക്രിക്കറ്റ് കാണാൻ വരേണ്ടെന്നായിരുന്നു മന്ത്രിയുടെ പരാമർശം. ജീവിതത്തിൽ ടിക്കറ്റെടുത്ത് കളി കണ്ടിട്ടില്ലാത്തവരാണ് വിമർശിക്കുന്നതെന്നും മന്ത്രി പരിഹസിച്ചിരുന്നു.
കഴിഞ്ഞ തവണ കുറഞ്ഞ നികുതിയായിട്ടും ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കി കാണികൾക്ക് ഗുണം കിട്ടാതെ ബിസിസിഐയും കെസിഎയുമാണ് നേട്ടം കൊയ്‌തതെന്നും കായികമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. സർക്കാരിന് കിട്ടേണ്ട പണം കിട്ടണമെന്നും മന്ത്രി പറഞ്ഞു. ടിക്കറ്റ് വിൽപ്പന മൂലമുള്ള നികുതി പണം കായിക മേഖലയിൽ തന്നെ വിനിയോഗിക്കുമെന്നും ഫ്ളാറ്റ് നിർമിക്കാമെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. കായികപ്രേമികളെ സർക്കാർ പിടിച്ചു പറിക്കുന്നു എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. പട്ടിണി കിടക്കുന്നവൻ ക്രിക്കറ്റ് കളി കാണണ്ട എന്നുപറഞ്ഞ മന്ത്രിയെ തുടരാൻ അനുവദിക്കുന്ന മുഖ്യമന്ത്രി എന്ത് കമ്മ്യൂണിസ്‌റ്റ് ആണെന്നായിരുന്നു അന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്.
ഇതോടെ, വിവാദ പ്രസ്‌താവനയെ ന്യായീകരിച്ചു മന്ത്രി വി അബ്‌ദുറഹ്‌മാൻ രംഗത്തെത്തിയിരുന്നു. തെറ്റിദ്ധാരണയാണ് ഇതെന്നും, അത് മാറട്ടെ എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കെസിഎ ഇതിൽ നിന്ന് വലിയ ലാഭം ഉണ്ടാക്കുന്നുണ്ടെന്നും കായികവികസനത്തിന് വേണ്ടി അവർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
വിവാദത്തിൽ കായികമന്ത്രിയുടെ പക്ഷം പിടിച്ചു സിപിഎമ്മും രംഗത്തെത്തിയിരുന്നു. പട്ടിണിക്കാർ ടിക്കറ്റെടുത്ത് ക്രിക്കറ്റ് കാണേണ്ടെന്ന കായികമന്ത്രി വി അബ്‌ദുറഹ്‌മാന്റെ പ്രസ്‌താവനയെ സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ന്യായീകരിച്ചു. പട്ടിണി കിടക്കുന്നവർക്ക് കളി ആസ്വദിക്കാൻ പ്രയാസമുണ്ടാകും. ഇതാകും മന്ത്രി ഉദ്ദേശിച്ചതെന്ന് എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.
Most Read: നേപ്പാളിലെ വിമാനദുരന്തം; 68 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു