കാഠ്‌മണ്ഡു: നേപ്പാളിലെ പൊഖറയിൽ യാത്രാവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ എല്ലാവരും മരിച്ചതായി റിപ്പോർട്. 68 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ 11 പേർ അന്താരാഷ്‌ട്ര സന്ദർശകരും അവരിൽ മൂന്ന് പേർ കൈക്കുഞ്ഞുങ്ങളും ആണെന്നാണ് വിവരം. മരണപ്പെട്ടവരിൽ അഞ്ചു ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ട്.
എന്നാൽ, മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ. അതേസമയം, വിമാനാപകടത്തിന്റെ പശ്‌ചാത്തലത്തിൽ നേപ്പാളിൽ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെ പൊതു അവധിയാണ്. അന്വേഷണത്തിനായി അഞ്ചംഗ കമ്മിറ്റിയും രുപീകരിച്ചിട്ടുണ്ട്. 53 നേപ്പാളികൾ, നാല് റഷ്യക്കാർ, ഒരു ഐറിഷ് പൗരൻ, രണ്ടു കൊറിയക്കാർ, ഒരു അർജന്റീനക്കാരൻ, ഒരു ഫ്രഞ്ച് പൗരൻ എന്നിവരാണ് അപകട സമയത്ത് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് എയർപോർട് അതോറിറ്റി അധികൃതർ വ്യക്‌തമാക്കി.
ഇന്ന് രാവിലെ 10.33ന് അഞ്ചു ഇന്ത്യക്കാർ അടക്കം 68 യാത്രക്കാരും നാല് ജീവനക്കാരുമായി കാഠ്‌മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന യതി എയർലൈൻസിന്റെ 9എൻ എഎൻസി എടിആർ 72 വിമാനമാണ് പൊഖറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുൻപ് തകർന്നു വീണത്. പിന്നാലെ വിമാനത്തിന് തീപിടിക്കുക ആയിരുന്നു.
അതേസമയം, അപകടത്തിൽ മരിച്ചവരിൽ പത്തനംതിട്ടയിൽ നിന്ന് മടങ്ങിയ മൂന്ന് നേപ്പാൾ സ്വദേശികൾ ഉണ്ടെന്നാണ് വിവരം. രാജു ടക്കൂരി, റബിൻ ഹമാൽ, അനിൽ ഷാഹി എന്നിവരാണ് മരിച്ചത്. പത്തനംതിട്ടയിൽ ഒരു സംസ്‌കാര ചടങ്ങിൽ പങ്കെടുത്തതിന് ശേഷം മടക്കയാത്രയിലാണ് അപകടം.
Most Read: യുക്രൈനിൽ മിസൈൽ ആക്രമണം തുടർന്ന് റഷ്യ; 12 പേർ കൊല്ലപ്പെട്ടു