പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 14ആം സാക്ഷി ആനന്ദാണ് ഇന്ന് കൂറുമാറിയത്. നേരത്തെ 10ഉം 11ഉം 12ഉം സാക്ഷികൾ കൂറുമാറിയിരുന്നു. കൂറുമാറ്റം തടയാൻ സാക്ഷികൾക്ക് കഴിഞ്ഞ ദിവസം മുതൽ പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. മണ്ണാർക്കാട് എസ്‌സി, എസ്‌ടി കോടതിയിലാണ് കേസ് വിചാരണ നടക്കുന്നത്.
കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെടുന്നുണ്ടെന്നും കേസിൽ നിന്ന് പിൻമാറാൻ ഭീഷണി നേരിടുന്നുണ്ടെന്നും മധുവിന്റെ കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വീണ്ടും കൂറുമാറ്റം. 12ആം സാക്ഷി വനം വകുപ്പ് വാച്ചർ അനിൽ കുമാർ കഴിഞ്ഞ ദിവസമാണ് കൂറുമാറിയത്. മധുവിനെ അറിയില്ലെന്ന് അനിൽ കോടതിയെ അറിയിച്ചു. പോലീസിന്റെ നിർബന്ധം പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നൽകിയതെന്നും സാക്ഷി പറഞ്ഞു.
പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് മേനോൻ ചുമതലയേറ്റശേഷം ഈ മാസം 18 മുതലാണ് സാക്ഷി വിസ്‌താരം പുനരാരംഭിച്ചത്. അഡ്വ. രാജേഷ് എം മേനോനാണ് അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ. സി രാജേന്ദ്രൻ സ്‌ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നിയമനം. രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം മേനോനെ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറ് മാറിയിരുന്നു.
പ്രോസിക്യൂഷന്റെ വീഴ്‌ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്റെ അമ്മയും സഹോദരിയും രംഗത്തെത്തി. സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്ന് കോടതി വ്യക്‌തമാക്കുകയായിരുന്നു.
Most Read: രാജ്യസഭാംഗമായി പിടി ഉഷ സത്യപ്രതിജ്‌ഞ ചെയ്‌തു