പാലക്കാട്: അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല. മണ്ണാർക്കാട് എസ്‌സി/ എസ്‌ടി പ്രത്യേക കോടതിയാണ് കേസ് പരിഗണിച്ചത്.
കേസിൽ നിന്നും ഒഴിയാൻ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ഡിജിപിയ്‌ക്ക് നേരത്തെ കത്ത് നൽകിയിരുന്നു. സർക്കാർ നിയോഗിച്ച വിടി രഘുനാഥാണ് സ്‌ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചത്. ഇക്കാരണത്താൽ ഇന്ന് അദ്ദേഹം കോടതിയിൽ ഹാജരായിരുന്നില്ല. കേസ് ഫെബ്രുവരി 26ലേക്ക് മാറ്റി.
2018 ഫെബ്രുവരി 22നാണ് കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച മധുവിന്റെ കൊലപാതകം നടന്നത്. മാനസിക പ്രശ്‌നങ്ങളുള്ള അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവാണ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്. മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മധുവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്.
മധുവിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണുയർന്നത്. കേസിലെ പ്രതികളായ പതിനാറു പേരെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. 2018 മെയ് മാസം പോലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ വൈകുകയാണ്. പ്രതികളെല്ലാം ഇപ്പോൾ ജാമ്യത്തിലാണ്.
Also Read: പൗരത്വ ഭേദഗതി; ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹം ചുമത്തി