തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മാർച്ച് ആറിനാണ് പൊങ്കാല. ഈ ദിവസം ആംബുലൻസ് ഉൾപ്പടെയുള്ള പത്ത് മെഡിക്കൽ ടീമുകളെ രാവിലെ അഞ്ചു മണി മുതൽ പൊങ്കാല അവസാനിക്കുന്നത് വരെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കുട്ടികൾ, സ്‌ത്രീകൾ, പ്രായമായവർ തുടങ്ങി പതിനായിരക്കണക്കിന് ആളുകൾ പൊങ്കാലയ്‌ക്ക് എത്തുന്നതിന് വിപുലമായ ക്രമീകണങ്ങളാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്. സ്‌ഥലത്ത് ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും കൺട്രോൾ റൂമുകൾ സജ്‌ജമാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ആരോഗ്യവകുപ്പിന്റെ സേവനം തേടണമെന്നും മന്ത്രി അഭ്യർഥിച്ചു.
തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖാന്തരമാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. രാവിൽ ഏഴ് മുതൽ രാത്രി പത്ത് വരെ ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ ഡോക്‌ടർ, സ്‌റ്റാഫ് നഴ്‌സ്, നഴ്‌സിങ് അസിസ്‌റ്റന്റ്, ആംബുലൻസ് എന്നിവ ഉൾപ്പടെയുള്ള മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കുത്തിയോട്ടത്തിലെ കുട്ടികളുടെ ആരോഗ്യ പരിചരണത്തിനായി രണ്ടുവീതം പീഡിയാട്രീഷ്യൻമാരുടെയും സ്‌റ്റാഫ് നഴ്‌സുമാരുടെയും മുഴുവൻ സമയ സേവനയും ലഭ്യമാക്കി.
ഇതുകൂടാതെ ആയുഷ് വിഭഗങ്ങളുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പൊങ്കാലയോടനുബന്ധിച്ചു പൊതുജനാരോഗ്യ പ്രവർത്തങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിന് ഹെൽത്ത് ഇൻസ്‌പെക്‌ടർമാർ ഉൾപ്പെട്ട എട്ട് പേരുടെ സേവനം ലഭ്യമാക്കി. എന്തെങ്കിലും അടിയന്തിര സാഹചര്യം ഉണ്ടായാൽ നേരിടുന്നതിന് നഗര പരിധിയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ആവശ്യമായ സജ്‌ജീകരണങ്ങൾ ക്രമീകരിക്കുന്നതിന് നിർദ്ദേശം നൽകിയതായും ആരോഗ്യമന്ത്രി അറിയിച്ചു.
Most Read: ചട്ടലംഘനം; ആറ് കഫ് സിറപ്പ് നിർമാതാക്കളുടെ ലൈസൻസ് റദ്ദാക്കി