മൂന്നാർ: ആനയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മൂന്നാറിൽ ഇന്ന് ഹർത്താൽ. കെഡിഎച്ച് വില്ലേജ് പരിധിയിൽ എൽഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് ഹർത്താൽ. മൂന്നാറിൽ ഇന്ന് റോഡ് ഉപരോധം ഉൾപ്പടെയുള്ള പ്രതിഷേധ പരിപാടികൾ കോൺഗ്രസും ആസൂത്രണം ചെയ്യുന്നുണ്ട്. മറ്റു പ്രതിഷേധങ്ങൾക്കും സാധ്യത ഉണ്ടെന്നാണ് റിപ്പോർട്.
മൂന്നാർ കന്നിമല എസ്‌റ്റേറ്റിൽ ടോപ് ഡിവിഷനിൽ സുരേഷ് കുമാർ (മണി-46) ആണ് മരിച്ചത്. മൂന്നാർ പെരിയവര സ്‌റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. മൂന്നാറിൽ നിന്ന് കന്നിമലയിലേക്ക് ആറ് യാത്രക്കാരുമായി പോകവേയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഓട്ടോറിക്ഷ കുത്തിമറിച്ചിട്ടപ്പോൾ ആനയുടെ കാലിലേക്ക് തെറിച്ചുവീണ സുരേഷ് കുമാറിനെ ആന തുമ്പിക്കൈയിലെടുത്ത് എറിയുകയായിരുന്നു. വീഴ്‌ചയിൽ ഗുരുതരമായി പരിക്കേറ്റ സുരേഷ് കുമാർ സംഭവ സ്‌ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഇന്നലെ രാത്രി പത്തുമണിക്ക് കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്ക് സമീപമാണ് സംഭവം. ആനയുടെ ആക്രമണത്തിൽ ഓട്ടോയിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാർക്കും പരിക്കേറ്റിരുന്നു. കന്നിമല ടോപ് ഡിവിഷനിൽ എസക്കിരാജ് (40), ഭാര്യ റജീന (37), മകൾ കുട്ടി പ്രിയ (11) എന്നിവരാണ് പരിക്കേറ്റ് ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ കഴിയുന്നത്. ഓട്ടോയിൽ ഉണ്ടായിരുന്ന മൂന്ന് ഇതര സംസ്‌ഥാന തൊഴിലാളികൾ പരുക്കേൽക്കാതെ ഓടി രക്ഷപ്പെട്ടു.
ഒറ്റയാൻ ഓട്ടോയ്‌ക്ക് സമീപം നിലയുറപ്പിച്ചതിനാൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയിരുന്നു. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മൂന്നാറിലെ ആശുപത്രിയിൽ ആളുകൾ പ്രതിഷേധിച്ചു. പോലീസ് എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. മൂന്നാറിൽ ഇന്നലെ പടയപ്പ ലോറി തടയുകയും ബൈക്കും കാറും ആക്രമിക്കുകയും ചെയ്‌തിരുന്നു. അതേസമയം, പ്രദേശത്ത് മറ്റൊരു കാട്ടാന കൂട്ടവും ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ പറഞ്ഞു. ഏത് ആനയാണ് മണിയെ ആക്രമിച്ചതെന്ന കാര്യം ഇന്ന് തന്നെ സ്‌ഥിരീകരിക്കുമെന്നും പരിശോധനകൾ തുടരുകയാണെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!