കോഴിക്കോട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആയുഷ് മരുന്നുകളും ചികിൽസാ രീതികളും പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് മര്‍കസ് യുനാനി മെഡിക്കല്‍ കോളേജ് അധികൃതര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ പ്രശംസിക്കുന്നു. എന്നാല്‍, ദിനംപ്രതി കോവിഡ് ഭീതി വ്യാപകമാകുകയും രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ചെയ്യുകയാണ്. ഫലപ്രദമായ മരുന്നുകള്‍ ഇപ്പോഴും കോവിഡിന് ലഭ്യമല്ല. വാക്‌സിനുകൾ പരീക്ഷണ ഘട്ടത്തില്‍ മാത്രമാണ്. അവ വിപണിയില്‍ എപ്പോള്‍ ലഭ്യമാവുമെന്ന് കൃത്യമായ വിവരങ്ങളില്ല. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ പ്രതിരോധ ചികിൽസയിലൂടെ കേരളത്തെ സംരക്ഷിക്കുകയാണ് ഭരണകൂടത്തിന് മുന്നിലെ ഏക പോംവഴി; മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് നടത്തിയ പത്ര സമ്മേളനത്തിൽ വ്യക്‌തമാക്കി.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ ആയുഷ് വകുപ്പിന് കീഴിലുള്ള വിവിധ ചികിൽസാ രീതികള്‍ ഫലപ്രദമാണ്. കോവിഡ് പ്രതിരോധത്തിന് ചെലവ് കുറഞ്ഞതും എന്നാല്‍ മികച്ചതുമായ ആയുഷ് ചികിൽസാ രീതികള്‍ രാജ്യത്താകെ നടപ്പിലാക്കണമെന്ന് ആയുഷ് മന്ത്രാലയം എതാനും മാസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പക്ഷെ, സംസ്ഥാനത്ത് പരിമിതമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്. ആയുഷ് ചികിൽസാ രീതികള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും അതില്‍ പ്രധാനപ്പെട്ട യൂനാനി ചികിൽസ സര്‍ക്കാരുമായി സഹകരിച്ചു കൊണ്ട് നടപ്പിലാക്കാന്‍ തയ്യാറാണെന്നും അറിയിച്ച് മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് കേരള സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.
മഹാരാഷ്‌ട്രയിൽ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ആയുഷ് വൈദ്യശാഖകളുടെ സംയുക്‌ത സംരംഭമായി അറുനൂറിലധികം ക്ലിനിക്കുകള്‍ ആരംഭിച്ചത് കോവിഡ് പ്രതിരോധത്തില്‍ മികച്ച ഫലം ചെയ്‌തു. കേരളത്തിലും ഈ മാതൃകയില്‍ ആയുഷ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കണം. ആയുഷ് വകുപ്പിന് കീഴിലുള്ള യുനാനി, ആയുര്‍വ്വേദം, ഹോമിയോ, സിദ്ധ എന്നിവകളില്‍ പ്രാവീണ്യം നേടിയ ഡോക്റ്റർമാരുടെ ഒരു സംയുക്‌ത സമിതി രൂപവൽക്കരിച്ച്, പ്രതിരോധ പ്രവത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്; ഇതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.
Related News: കോവിഡ് പ്രതിരോധത്തിന് ‘വബാനില്‍’ ഫലപ്രദം; യൂനാനി മെഡിക്കല്‍ കോളേജ്
കോവിഡ് രോഗ ലക്ഷണങ്ങളെയും രോഗിയുടെ ആരോഗ്യ നിലയും നിരീക്ഷിച്ച് ചികില്‍സിക്കുന്ന രീതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. രോഗലക്ഷണങ്ങളെ അപഗ്രഥനം നടത്തിയും വ്യക്ത്യാധിഷ്ഠിത അവലോകനത്തിലൂടെയും ചികിൽസ നിര്‍ണ്ണയിക്കുന്നതില്‍ ആയുഷ് സമ്പ്രദായങ്ങളില്‍ സവിശേഷമായ രീതികളുണ്ട്. രോഗികളുടെ ഹുമെറല്‍ ഇക്‌ലിബ്രിയം, ടെമ്പറമെന്റല്‍ ബാലന്‍സിംഗ് എന്നിവയിലൂടെ ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനം ഉപയോഗപ്പെടുത്തി ചികിൽസിക്കാനും ബയോഫിസിക്‌സ് അടിസ്ഥാനമാക്കിയുള്ള യൂനാനി ചികിൽസ കൂടുതല്‍ ഫലപ്രദമാണ്.
ചിര സമ്മതമായതും ആധുനികവുമായ യൂനാനി മരുന്നുകളുടെ ഫലപ്രാപ്‌തി തെളിയിക്കപ്പെട്ടതാണ്. യുനാനി സംവിധാനത്തിലെ അര്‍ഖേ അജീബ് രോഗ പ്രതിരോധത്തിന് ഏറ്റവും മികച്ച മരുന്നായി നൂറ്റാണ്ടുകളായി ഉപയോഗിച്ച് വരുന്നതാണ്. ഇതിനൊപ്പം മർകസ് യൂനാനി മെഡിക്കൽ കോളേജ് ഫാർമകോളജി വിഭാഗം ഇമ്മ്യൂണിറ്റി ബൂസ്റ്ററായി വികസിപ്പിച്ച ‘വബാനിൽ’ എന്ന മരുന്നും ഉണ്ട്.
മറ്റു പല ആയുഷ് മരുന്നുകളും രോഗ ചികിൽസക്കും പ്രതിരോധത്തിനും ഫലപ്രദമാണെന്ന് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അവ പ്രയോജനപ്പെടുത്തുക എന്നത് ജനങ്ങളുടെ അവകാശവുമാണ്. വിവിധ ചികിൽസാ രീതികളിലെ ലഭ്യമായ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി പൊതുജനാരോഗ്യം സംരക്ഷിക്കുക ഭരണകൂടത്തിന്റെ ബാധ്യതയാണ്. കേരളത്തിലെ എല്ലാ പൗരന്മാര്‍ക്കും പ്രതിരോധ മരുന്നുകള്‍ നല്‍കുന്നതിലൂടെ കോവിഡ് ഭീഷണിയെ മറികടക്കാനുള്ള ചുവടുവെപ്പാണ് സംസ്ഥാനം നടത്തേണ്ടത്. ആയുഷിന്റെ പ്രതിരോധ ചികിൽസാ സാധ്യതകള്‍ കൂടെ ഉള്‍പ്പെടുത്തി ഒരു പുതിയ കേരളാ മോഡല്‍ ലോകാരോഗ്യ സംഘടനക്ക് മുമ്പില്‍ അവതരിപ്പിക്കണം. ജനങ്ങളെ ഭീതിയില്‍ നിര്‍ത്തുകയല്ല, പ്രതിരോധ സജ്ജരാക്കുകയാവണം ഒരുനല്ല ഭരണകൂടം ചെയ്യണ്ടത്; പത്ര സമ്മേളനത്തില്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
മര്‍കസ് നോളജ് സിറ്റിയുടെ സിഇഒ ഡോ. അബ്‌ദുസ്സലാം, മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് ഡയറക്‌റ്റർ ഡോ. കെടി അജ്‌മൽ, ജോയിന്റ് ഡയറക്‌റ്റർ ഡോ ഹാറൂണ്‍ മന്‍സൂരി, അസിസ്റ്റന്റ് ഡയറക്‌റ്റർ ഡോ. യുകെ ശരീഫ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഒകെഎം അബ്‌ദുറഹിമാന്‍, മര്‍കസ് നോളജ് സിറ്റിയുടെ മീഡിയ സെല്‍ ചുമതലയുള്ള അഡ്വ. സമദ് പുലിക്കാട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Most Read: സുദർശൻ ടിവി ‘പ്രോഗ്രാം കോഡ്’ ലംഘിച്ചു; കേന്ദ്രം സുപ്രീം കോടതിയിൽ