കോഴിക്കോട്: യൂനാനി ഗവേഷണ രംഗത്തും ചികിൽസാ രംഗത്തും പ്രവര്‍ത്തിക്കുന്ന മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് ‘വബാനില്‍’ എന്ന ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കോവിഡ് മഹാമാരിയുടെ പ്രതിരോധത്തിന് വേണ്ടി വികസിപ്പിച്ചതായി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
“യൂനാനിയില്‍ പ്രതിരോധത്തിന് ഏറ്റവും മികച്ച മരുന്നായി നൂറ്റാണ്ടുകളായി ഉപയോഗിച്ച് വരുന്ന അര്‍ഖേ അജീബും ഞങ്ങളുടെ ഫാര്‍മകോളജി വിഭാഗം വികസിപ്പിച്ചെടുത്ത ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ ‘വബാനിലും’ ചേര്‍ത്ത് ഒരു ലക്ഷത്തിന് മുകളില്‍ വ്യക്തികള്‍ക്ക് നല്‍കി. ഈ പ്രതിരോധ മരുന്നുകള്‍ സ്വീകരിച്ചവരില്‍ തെരഞ്ഞെടുക്കപ്പെട്ട ആയിരം പേരെ നിരീക്ഷിക്കുകയും ചെയ്‌തു. ഈ പ്രക്രിയയിലൂടെ ഇവയുടെ ഫലപ്രാപ്‌തി ഉറപ്പു വരുത്തിയതായും” മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് ഭാരവാഹികൾ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മര്‍കസ് നോളജ് സിറ്റിയുടെ സിഇഒ ഡോ. അബ്‌ദുസ്സലാം, മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് ഡയറക്‌റ്റർ ഡോ. കെടി അജ്‌മൽ, ജോയിന്റ് ഡയറക്‌റ്റർ ഡോ. ഹാറൂണ്‍ മന്‍സൂരി, അസിസ്റ്റന്റ് ഡയറക്റ്റര്‍ ഡോ. യുകെ ശരീഫ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ ഒകെഎം അബ്‌ദുറഹ്‌മാൻ, മര്‍കസ് നോളജ് സിറ്റിയുടെ മീഡിയ സെല്‍ ചുമതലയുള്ള അഡ്വ സമദ് പുലിക്കാട് എന്നിവര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കോവിഡ് പ്രതിരോധത്തിന് ആയുഷ് മരുന്നുകളും സാധ്യതകളും ലഭ്യമാക്കുന്നത് സംബന്ധമായി കാംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും മറ്റും പങ്കെടുത്ത വിദഗ്‌ധരെ ഉള്‍പ്പെടുത്തി മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് വിശദമായ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള നിരവധി ചര്‍ച്ചകളുടെയും പഠനങ്ങളുടെയും ഗവേഷണത്തിന്റെയും വെളിച്ചത്തിലാണ് ‘വബാനില്‍’ എന്ന ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ ഞങ്ങള്‍ വികസിപ്പിച്ചെടുത്തത്. മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് ഫാര്‍മകോളജി വിഭാഗമാണ് ഇതിന് നേതൃത്വം നൽകിയത്.
Related News: കോവിഡ് പ്രതിരോധത്തിന് ആയുഷ് മരുന്നുകള്‍ പ്രയോജനപ്പെടുത്തണം, യൂനാനി മെഡിക്കല്‍ കോളേജ്
“ഈ മരുന്നുകൾ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തിലും മറ്റു പ്രദേശങ്ങളിലുമായി ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരത്തി ഇരുന്നൂറ് വ്യക്തികള്‍ക്ക് വിതരണം ചെയ്‌തിരുന്നു. പരിശീലനം ലഭിച്ച വോളണ്ടിയര്‍മാര്‍ മുഖേനയാണ് ഇത് സാധ്യമാക്കിയത്. മരുന്ന് സ്വീകരിച്ചവരില്‍ തെരഞ്ഞെടുക്കപ്പെട്ട ആയിരം പേരെ ഞങ്ങള്‍ നിരീക്ഷിക്കുകയും പ്രതിരോധ മരുന്നിന്റെ ഫലപ്രാപ്‌തി ഉറപ്പു വരുത്തുകയും ചെയ്‌തിട്ടുണ്ട്. ഇവര്‍ക്കിടയില്‍ ഇതുവരെയും ഒരൊറ്റ കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്.” ഭാരവാഹികൾ വ്യക്‌തമാക്കി.
ഇത് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ സ്ഥിരീകരിക്കുകയും മെഡിക്കല്‍ കോളേജിനെ രേഖാ മൂലം അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. ഇപ്പോൾ മറ്റു നിരവധി പ്രദേശങ്ങളിലെ ജനപ്രതിനിധികളും സംഘടനകളും വ്യക്തികളും ഈ യൂനാനി പ്രതിരോധ മരുന്നുകള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഒറ്റപ്പെട്ട സ്ഥാപങ്ങള്‍ക്കോ സംഘടനകള്‍ക്കോ ഇത്തരത്തില്‍ പ്രതിരോധ മരുന്നുകള്‍ വ്യാപകമായി വിതരണം നടത്തുക പ്രായോഗികമല്ല.
സംസ്ഥാന സര്‍ക്കാര്‍ നിർദിഷ്‌ട്ട പ്രതിരോധ ചികിൽസാ ഫണ്ട് വകയിരുത്തുകയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധമായ നിര്‍ദേശം നല്‍കുകയും ചെയ്യണം. ഈ രീതിയില്‍ സംസ്ഥാനത്തെ മുഴുവന്‍ പൗരന്മാര്‍ക്കും പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കുക വഴി കേരളത്തെ കോവിഡ് ഭീഷണിയില്‍നിന്ന് മുക്‌തമാക്കൻ ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്’. പത്രസമ്മേളനത്തില്‍ മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് പ്രതിനിധികള്‍ വിശദീകരിച്ചു.
Related News: കോവിഡ് വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചു; പ്രതീക്ഷയോടെ രാജ്യം