മനാമ : റസിഡന്റ് വിസ ഇല്ലാത്ത പ്രവാസികളെ രാജ്യത്ത് പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനം ഇന്ന് മുതൽ ബഹ്‌റൈനിൽ നടപ്പാക്കും. ഇതോടെ ഇന്ത്യയിൽ നിന്നുൾപ്പടെ നിരവധി രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഇത് തിരിച്ചടിയാകും. ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസം ക്വാറന്റെയ്ൻ നിർബന്ധമാണ്. ഈ സാഹചര്യത്തിൽ ബഹ്‌റൈൻ വഴിയാണ് പ്രവാസികൾ സൗദിയിലേക്ക് മടങ്ങിയിരുന്നത്.
സൗദിയിലേക്ക് പോകുന്നവര്‍ ബഹ്റൈന്‍ വിസിറ്റ് വിസ എടുത്തു അവിടെ ഇറങ്ങി 14 ദിവസം തങ്ങിയ ശേഷമാണ് ഇതുവരെ സൗദിയിലേക്ക് പ്രവേശിച്ചിരുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സൗദിയിൽ നേരിട്ടുള്ള പ്രവേശനം വിലക്കിയത്. എന്നാൽ റസിഡന്റ് വിസ ഇല്ലാത്തവർക്ക് പ്രവേശനം അനുവദിക്കില്ലെന്ന ബഹ്‌റൈന്റെ പുതിയ തീരുമാനം ഇന്ത്യൻ പ്രവാസികൾക്ക് അടക്കം വലിയ തിരിച്ചടിയാണ്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജൂൺ 3ആം തീയതി വരെയാണ് ബഹ്‌റൈൻ നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ രോഗവ്യാപനം വീണ്ടും ഉയർന്നാൽ വിലക്ക് നീട്ടാനാണ് സാധ്യത. നിലവിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ബഹ്‌റൈനിൽ ഉയരുന്നുണ്ട്.
Read also : മലപ്പുറത്ത് കനത്ത നാശം വിതച്ച് ടൗട്ടെ; 41.2 കോടിയുടെ കൃഷി നശിച്ചു