മലപ്പുറം: ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്‌ഥാനത്തെ പല ജില്ലകളിലും കനത്ത നാശനഷ്‌ടമുണ്ടായി. ശക്‌തമായ കാറ്റിലും മഴയിലും മലപ്പുറം ജില്ലയിലെയും അവസ്‌ഥ രൂക്ഷമായിരുന്നു. 41.2 കോടിയുടെ കൃഷിയാണ് ടൗട്ടെ നശിപ്പിച്ചത്. 1117.14 ഹെക്‌ടർ ഭൂമിയിലെ കൃഷി നശിച്ചതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുമൂലം 7,212 കർഷകർക്കാണ് ദുരിതം ബാധിച്ചിരിക്കുന്നത്.
200 ഹെക്‌ടർ ഭൂമിയിലെ വാഴക്കൃഷി നശിച്ചത് 3,092 കർഷകർക്കും തിരിച്ചടിയായി. ജില്ലയിലെ 442 കർഷകരുടെ 375.56 ഹെക്‌ടർ ഭൂമിയിലെ നെൽക്കൃഷിയും നശിച്ചു. നെൽകൃഷിയിൽ മാത്രം 5.6 കോടിയുടെ നാശനഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. 209.5 ഹെക്‌ടർ ഭൂമിയിലെ പച്ചക്കറിക്കൃഷി നശിച്ചപ്പോൾ ഈ വിഭാഗത്തിൽ 86.60 ലക്ഷം രൂപയുടെ നഷ്‌ടവുമുണ്ടായി.
23 ലക്ഷം രൂപയുടെ കപ്പക്കൃഷിയും 12.18 ലക്ഷം രൂപയുടെ കമുകും 10.75 ലക്ഷം രൂപയുടെ എള്ളും മഴക്കെടുതിയിൽ നശിച്ചു. 28 ലക്ഷം രൂപയുടെ റബറും 48 ലക്ഷം രൂപയുടെ തെങ്ങും ഒരു ലക്ഷം രൂപയുടെ തെങ്ങിൻ തൈകളും നഷ്‌ടമായി. 15.25 ലക്ഷം രൂപയുടെ വെറ്റിലയും നശിച്ചിട്ടുണ്ട്. 14,000 രൂപയുടെ മാങ്ങ, 7.20 ലക്ഷം രൂപയുടെ മറ്റു പഴവർഗങ്ങൾ, 3,77,000 രൂപയുടെ കുരുമുളക്, ഒരു ലക്ഷം രൂപയുടെ ധാന്യങ്ങൾ, 1.09 ലക്ഷം രൂപയുടെ ജാതി, 3.78 ലക്ഷം രൂപയുടെ കിഴങ്ങുവർഗങ്ങൾ എന്നിങ്ങനെയാണ് കൃഷിനാശത്തിന്റെ കണക്കുകൾ.
Also Read: ജലനിരപ്പ് ഉയരുന്നു; ഡാമുകളിലെ ജലം പ്രളയമാകാതിരിക്കാൻ മുൻകരുതൽ