തിരുവനന്തപുരം: ട്രെയിനിൽ സഞ്ചരിച്ചിരുന്ന മലയാളികൾ അടക്കമുള്ള കന്യാസ്‌ത്രീ സംഘത്തെ ആക്രമിച്ച സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ അടിയന്തര അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചതായും പിണറായി വിജയന്‍ പറഞ്ഞു.
സംഘപരിവാർ പ്രവർത്തകരും ജാന്‍സി പൊലീസും ചേര്‍ന്നാണ് കന്യാസ്‍ത്രീ സംഘത്തെ ഉപദ്രവിച്ചതെന്നും രാജ്യത്തിന്റെ പ്രതിച്ഛായക്കും മത സഹിഷ്‌ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ഉണ്ടായതെന്നും പിണറായി വിജയന്‍ പറഞ്ഞു.
‘ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്‍ത്രീകളെയും പുതുതായി ക്രിസ്‌തുമതം സ്വീകരിച്ചവരെയും ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ വെച്ച് അക്രമിച്ചവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പ്രതിച്ഛായക്കും മത സഹിഷ്‌ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്‌റംഗ്‌ദളിന്റെയും ജാന്‍സി പോലീസിന്റെയും ഭാഗത്തു നിന്നുണ്ടായത്. ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്‌തി സ്വാതന്ത്ര്യത്തിന് എതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും ആവശ്യപ്പെട്ടു,’ മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്‌റ്റിൽ പറയുന്നു.
ഈ മാസം 19ന് ഡെൽഹിയിൽ നിന്ന് ഒഡിഷയിലേക്ക് പോകുകയായിരുന്ന സേക്രട്ട് ഹാർട്ട് കോൺഗ്രിഗേഷൻ ഡെൽഹി പ്രോവിൻസിലെ രണ്ടു കന്യാസ്‍ത്രീകൾക്കും രണ്ട് വിദ്യാർഥിനികൾക്കും നേരെയാണ് ഒരു സംഘം ആക്രമണം അഴിച്ചുവിട്ടത്.
ട്രെയിനിൽ വച്ചും പിന്നീട് ജാന്‍സി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചും സംഘപരിവാർ പ്രവർത്തകർ കന്യാസ്‍ത്രീകളെ അക്രമിച്ചെന്നാണ് റിപ്പോർട്. അക്രമികളെ അറസ്‌റ്റ് ചെയ്‌ത് മാറ്റാന്‍ ശ്രമിക്കാതെ പോലീസ് കന്യാസ്‍ത്രീ സംഘത്തെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുക ആയിരുന്നു.
Read also: ബോബ്‌ഡെ വിരമിക്കുന്നു; ജസ്‌റ്റിസ് എന്‍വി രമണ അടുത്ത ചീഫ് ജസ്‌റ്റിസ്