തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനെ ചൊല്ലിയുള്ള ദുരൂഹതകൾക്കിടയിൽ കേസ് ഏറ്റെടുത്ത സിബിഐയുടെ അന്വേഷണസംഘം ഇന്ന് അപകടം നടന്ന സ്ഥലം സന്ദർശിക്കും. അപകടത്തിന് മുൻപ് കാർ തല്ലിപൊളിക്കുന്നത് കണ്ടുവെന്ന കലാഭവൻ സോബിയുടെ മൊഴി കൂടി പരിഗണിച്ചാണ് പരിശോധന. സോബിയോട് സ്ഥലത്തെത്താൻ സിബിഐ ആവശ്യപെട്ടിട്ടുണ്ട്. അപകടം നടന്ന സ്ഥലവും അദ്ദേഹത്തിന്റെ മൊഴിയിലുള്ള കാര്യങ്ങളുടെ സാധ്യതയും നേരിട്ടെത്തി പരിശോധിക്കുക എന്നതാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.
ദേശീയപാതയിൽ കഴക്കൂട്ടം പള്ളിപ്പുറത്തെ സിആർപിഎഫ് ക്യാംപ് ജംഗ്ഷനു സമീപമാണ് ബാലഭാസ്‍കർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മകൾ സംഭവസ്ഥലത്ത് വെച്ചും, ബാലഭാസ്കർ ചികിത്സക്കിടയിലും മരിച്ചു. ഭാര്യ ലക്ഷ്മിയ്ക്കും ഡ്രൈവർ അർജുനും സാരമായി പരിക്കേൽക്കുകയും ചെയ്‌തു.
നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിനും സോബി മൊഴി നൽകിയിരുന്നു. എന്നാൽ അന്ന് അപകട സ്ഥലത്ത് രണ്ട് പേരെ ദുരൂഹസാഹചര്യത്തിൽ കണ്ടെന്നായിരുന്നു മൊഴി. കാർ തല്ലിപ്പൊളിക്കുന്നത് കണ്ടെന്നത് മൊഴിയിൽ പറഞ്ഞിരുന്നില്ല. മൊഴികളിലെ ഈ വൈരുധ്യവും സിബിഐ അന്വേഷണവിധേയമാക്കും.
സംഭവം നടന്ന സ്ഥലത്ത് സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ കണ്ടെന്നും പിന്നീട് ഇയാൾ മൊഴി നൽകിയിരുന്നു, അറസ്റ്റിന് ശേഷം സരിത്തിനെ മാദ്ധ്യമങ്ങളിലൂടെയാണ് തിരിച്ചറിഞ്ഞതെന്നും പറഞ്ഞിരുന്നു.
ബാല ഭാസ്‍കറിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ കുടുംബം സംശയം ഉന്നയിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറാൻ സർക്കാർ തീരുമാനമെടുത്തത്.