ഭോപ്പാല്‍: ബലൂണ്‍ വില്‍പ്പനക്കാരന്റെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഉജ്‌ജയിനിലാണ് സംഭവം. ബലൂണിൽ കാറ്റ് നിറക്കാൻ ഉപയോഗിക്കുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
പുതുവൽസര ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിന് സമീപത്തായി ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ ആണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ബലൂണ്‍ വാങ്ങാനെത്തിയ കുട്ടികള്‍ കച്ചവടക്കാരന് ചുറ്റിലുമുണ്ടായിരുന്നു. പരിക്കേറ്റവരില്‍ എട്ട് വയസുകാരന്റെ നില ഗുരുതരമാണ്.
വിദഗ്‌ധ ചികിൽസക്കായി കുട്ടിയെ ഇൻഡോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ പ്രാദേശിക ആശുപത്രിയിൽ ചികിൽസയിലാണ്.
വലിയ ശബ്‌ദത്തോടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടനം നടന്ന സ്‌ഥലത്തെ ചുവരുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സിലിണ്ടറില്‍ ഹൈഡ്രജന്‍ ഗ്യാസ് നിറച്ചതിലുള്ള അപാകതയാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് നിഗമനം.
പൊട്ടിത്തെറിച്ച സിലിണ്ടറിന്റെ ഭാഗങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
Most Read: പെഗാസസ്; കൂടുതൽ വിവരങ്ങൾ തേടി സുപ്രീം കോടതി സമിതി