ന്യൂഡെൽഹി: ജീവനക്കാർക്ക് മലയാളം സംസാരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിന് ആശുപത്രിക്ക് എതിരെ വിമർശനം രൂക്ഷമാകുന്നു. രാജ്‌ഘട്ട് ജവഹർലാൽ നെഹ്റു മാർഗിലെ ജിബി പന്ത് ആശുപത്രിയിലാണ് നഴ്‌സിങ് ഓഫിസർമാർ മലയാളം സംസാരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട സർക്കുലറും അധികൃതർ പുറത്തിറക്കി. സംഭവം വിവാദമായതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാക്കളടക്കം നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
‘ഏതൊരു ഭാരതീയ ഭാഷയേയും പോലെ തന്നെയാണ് മലയാളവും. ഭാഷയുടെ പേരിലുള്ള വിവേചനം അവസാനിപ്പിക്കുക’, എന്നാണ് രാഹുൽ ഗാന്ധി സംഭവത്തിൽ പ്രതികരിച്ചത്. മലയാളത്തിൽ സംസാരിക്കരുതെന്ന സർക്കുലറിന്റെ ചിത്രവും രാഹുൽ പങ്കുവെച്ചിട്ടുണ്ട്. ശശി തരൂർ, ജയറാം രമേശ്, കെസി വേണുഗോപാൽ തുടങ്ങിവരും വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചു.
ഡെൽഹി സർക്കാരിന് കീഴിലുള്ള ഗോവിന്ദ് വല്ലഭ് പന്ത് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പോസ്‌റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ നിരവധി മലയാളി നഴ്‌സുമാർ ജോലി ചെയ്യുന്നുണ്ട്. പലപ്പോഴും ഇവർ തമ്മിൽ ആശയവിനിമയം നടത്തുന്നതും മലയാളത്തിലാണ്.
എന്നാൽ ഇതിനെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും മലയാളം അറിയാത്ത രോഗികൾക്കും സഹപ്രവർത്തകർക്കും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. ജോലിസ്‌ഥലത്ത് മലയാളം സംസാരിക്കരുതെന്നും ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ളീഷിലോ നടത്താനുമാണ് സർക്കുലറിൽ പറയുന്നത്. നിർദ്ദേശം ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.
അതേസമയം, ലക്ഷക്കണക്കിന് മലയാളികൾ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന രാജ്യ തലസ്‌ഥാനത്തെ ആശുപത്രികളിൽ ഇത്തരമൊരു വിലക്ക് നേരിടേണ്ടിവരുന്നത് വിചിത്രമാണെന്ന് നഴ്‌സുമാർ പ്രതികരിച്ചു.
Read also: വിദ്യാലയമുറ്റത്ത് പൊന്നുവിളയിക്കാൻ കുരുന്നുകൾ; പിടിഎ വാങ്ങി നൽകിയത് 25 സെന്റ് ഭൂമി