വയനാട്: ബാണാസുര ഡാമിൽ നിന്ന് മീൻ പിടിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന ആദിവാസി സൊസൈറ്റിക്ക് മാത്രമാണ് ഡാമിൽ നിന്ന് മീൻ പിടിക്കാനുള്ള അനുവാദം ഉള്ളത്. സൊസൈറ്റിയിൽ അംഗങ്ങൾ അല്ലാത്തവർക്കാണ് ഡാമിൽ വിലക്ക് ഏർപ്പെടുത്തിയത്.
വർഷങ്ങളായി ഡാമിന്റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി ആളുകൾ ഡാമിൽ നിന്ന് മീൻ പിടിച്ച് നിത്യോപയോഗത്തിനും വിൽപനയ്‌ക്കും മറ്റും ഉപയോഗിച്ചിരുന്നു. വിലക്ക് ഏർപ്പെടുത്തിയതോടെ പരിസര വാസികൾക്കിത് വൻ തിരിച്ചടിയായിട്ടുണ്ട്. എന്നാൽ പാരമ്പര്യ രീതിയിൽ ചെറിയ ചൂണ്ട ഉപയോഗിച്ചുള്ള മീൻ പിടിത്തം ഇതുവരെ വിലക്കിയിട്ടില്ലെന്നാണ് സൊസൈറ്റി അധികൃതർ പറയുന്നത്. പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളിലെ 190 അംഗങ്ങളാണ് നിലവിൽ സൊസൈറ്റിയിൽ പ്രവർത്തിക്കുന്നത്.
ഇവരുടെ ജീവിത മാർഗം എന്ന നിലയ്‌ക്കാണ് ഡാമിൽ നിന്നുള്ള മീൻ പിടിത്തത്തിന് അനുവാദം നൽകിയത്. ഇത് സൊസോറ്റിയുടെ വരുമാനം വർധിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു. പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി ആളുകൾ അത്യാധുനിക രീതിയിലുള്ള ആയുധങ്ങൾ ഉപയോഗിച്ച് വ്യാപകമായി ഇവിടെ നിന്ന് മീൻ പിടിച്ച് വിൽപന നടത്തുന്നുണ്ട്.. ഇത് സൊസൈറ്റി ജീവനക്കാരുടെ വരുമാനത്തെ ബാധിക്കുമെന്ന് മനസിലാക്കിയതോടെയാണ് സൊസൈറ്റിക്ക് പുറത്തുള്ളവരെ മീൻ പിടിത്തത്തിൽ നിന്ന് വിലക്കിയതെന്ന് അധികൃതർ പറഞ്ഞു.
കൂടാതെ, സൊസൈറ്റി ജീവനക്കാരുടെ ഉപജീവന മാർഗമെന്ന നിലയിലും ശുദ്ധജല മൽസ്യം ലഭിക്കുന്നതിനുമായി സർക്കാർ സഹായത്തോടെ നിക്ഷേപിക്കുന്ന മത്സ്യമാണ് നിരവധിപേർ പിടിച്ച് വിൽപന നടത്തുന്നത്. ഇത്തരം അനധികൃതമായ മൽസ്യബന്ധനം നടത്തി പുറമെ വിൽക്കുന്ന നടപടി അനുവദീയമല്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. നിലവിൽ കൺട്രോൾ ഷാഫ്റ്റിന്റെയും സ്‌പിൽ വെയുടെയും ഉള്ളിലെ ഏഴ് കിലോമീറ്റർ ചുറ്റളവിലാണ് സൊസൈറ്റിക്ക് മീൻ പിടിക്കാൻ അനുവാദം ഉള്ളത്.
Read Also: നിരോധിത ലഹരി മരുന്നുമായി യുവാവ് പിടിയിൽ