ഡെൽഹി: ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്കായി ആദ്യ സ്വർണം നേടിത്തന്ന ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്‌ക്ക് ഒരുകോടി രൂപ സമ്മാനമായി നൽകുമെന്ന് ബിസിസിഐ. 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് സ്വർണം സ്വന്തമാക്കിയത്.
ഫൈനലിൽ തന്റെ രണ്ടാം ശ്രമത്തിൽ കുറിച്ച 87.58 മീറ്റർ ദൂരമാണ് നീരജിന് സ്വർണം നേടിക്കൊടുത്തത്. ആദ്യ ശ്രമത്തിൽ 87.03 മീറ്ററും മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററുമാണ് നീരജ് എറിഞ്ഞത്. 88.07 മീറ്ററായിരുന്നു അണ്ടർ 20 ലോക ചാമ്പ്യനും ഏഷ്യൻ ഗെയിംസ് ചാമ്പ്യനുമായിരുന്ന നീരജിന്റെ ഈ സീസണിലെ മികച്ച ദൂരം. ഇക്കഴിഞ്ഞ മാർച്ചിൽ പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീയിൽ ആയിരുന്നു നീരജ് ഈ ദൂരം താണ്ടിയത്.
അതേസമയം അഭിനവ് ബിന്ദ്രയ്‌ക്ക് ശേഷം ഒളിമ്പിക്‌സ് ചരിത്രത്തിൽ വ്യക്‌തിഗത സ്വർണം നേടുന്ന ഇന്ത്യക്കാരൻ എന്ന പദവി കൂടിയാണ് നീരജ് ചോപ്ര ഇപ്പോൾ സ്വന്തമാക്കിയത്.
വനിതകളുടെ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ മീരാ ഭായ് ചാനുവിനും പുരുഷ ഗുസ്‌തിയിൽ വെള്ളി മെഡൽ നേടിയ രവികുമാർ ദഹിയക്കും 50 ലക്ഷം രൂപ വീതവും വനിതാ ബോക്‌സിങ്ങിൽ വെങ്കലം നേടിയ ലവ്‌ലിനക്കും പുരുഷ ബോക്‌സിങ്ങിൽ വെങ്കലം നേടിയ ബജ്‌റംഗ് പൂനിയക്കും ബാഡ്‌മിന്റണിൽ വെങ്കലം നേടിയ പിവി സിന്ധുവിനും 25 ലക്ഷം രൂപയും നൽകുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. കൂടാതെ വെങ്കല മെഡൽ നേടിയ പുരുഷ ഹോക്കി ടീമിന് 1.25 കോടി രൂപ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഇതുവരെ ടോക്യോ ഒളിമ്പിക്‌സിൽ 7 മെഡലുകളാണ് ഇന്ത്യ നേടിയത്. ഒളിമ്പിക്‌സ് ചരിത്രത്തിൽ ഒറ്റ പതിപ്പിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന മെഡലെണ്ണമാണിത്. 2012ൽ ലണ്ടനിൽ നേടിയ 6 മെഡലുകളാണ് ഇതുവരെ ഇന്ത്യ സ്വന്തമാക്കിയ ഏറ്റവും ഉയർന്ന മെഡലെണ്ണം. ഇതാണ് ഇപ്പോൾ ഏഴിലേക്ക് ഉയർന്നിരിക്കുന്നത്.
Most Read: സംസ്‌ഥാനത്ത് കനത്ത മഴ തുടർന്നേക്കും; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്