പത്തനംതിട്ട: പാലാ രൂപതക്ക് പിന്നാലെ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും. സീറോ മലങ്കര കത്തോലിക്ക സഭയുടെ കീഴിലുള്ള പത്തനംതിട്ട രൂപതയാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കുലര്‍ ഇറക്കിയത്.
2000ത്തിന് ശേഷം വിവാഹിതരായ കുടുംബങ്ങള്‍ക്കാണ് രൂപത സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാനായി ദമ്പതികളെ ഒരുക്കുന്നതിന് വേണ്ടിയുള്ള പ്രോൽസാഹനം എന്നാണ് സാമുവേല്‍ മാര്‍ ഐറേനിയോസ് പറഞ്ഞത്.
നാലോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ രൂപതയില്‍ നിന്നും ലഭിക്കുമെന്നാണ് വാഗ്‌ദാനം. നാലാമത്തെ കുഞ്ഞിന്റെ ജനനം മുതല്‍ പ്രസവ ചിലവിലേക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ അതും നല്‍കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഭാ സ്‌ഥാപനങ്ങളില്‍ ആവശ്യമെങ്കില്‍ ജോലിക്ക് മുന്‍ഗണന നല്‍കുമെന്നും സർക്കുലറിൽ പറയുന്നു.
ഈ കുടുംബങ്ങളെ ആത്‌മീയ കാര്യങ്ങളില്‍ മുന്നോട്ട് നയിക്കാന്‍ ഒരു വൈദികനെയും കന്യാസ്‌ത്രീയെയും ചുമതലപ്പെടുത്തുമെന്നും രൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
നേരത്തെ പാലാ രൂപത സമാനമായ ആനുകൂല്യ പ്രഖ്യാപനവുമായി രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. 2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം നൽകുമെന്നായിരുന്നു പാലാ രൂപത പ്രഖ്യാപിച്ചിരുന്നത്.
Read Also: നാളികേര വികസന ബോർഡിലേക്ക് സുരേഷ് ഗോപി; കോർപറേറ്റുകളെ സഹായിക്കാനെന്ന് കെ സുധാകരന്‍