കൊൽക്കത്ത: കോവിഡ് വ്യാപനത്തിനിടയിലും പശ്‌ചിമ ബംഗാളിൽ നടക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്. വോട്ടെടുപ്പ് പുരോഗമിക്കവെ രാവിലെ 10 മണിവരെ 22 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. എന്നാൽ, മുർഷിദാബാദിലെ ഒരു പോളിംഗ് ബൂത്തിലെ 220 വോട്ടർമാരും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. തങ്ങളുടെ പ്രദേശത്ത് മികച്ച റോഡ്, ലൈറ്റ് സംവിധാനങ്ങൾ എന്നിവ ഒരുക്കാത്തതിൽ പ്രതിഷേധിച്ചാണ് വോട്ടെടുപ്പിൽ നിന്ന് ഇവർ വിട്ടുനിന്നത്.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രോട്ടോക്കോൾ പാലിച്ച് എല്ലാവരും വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കോവിഡ് പോസിറ്റീവ് ആയവർ പോലും സുരക്ഷാ മുൻകരുതൽ പാലിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജിയും ആഹ്വാനം ചെയ്‌തിരുന്നു.
അതേസമയം, വോട്ടിംഗിനിടെ ചിലയിടങ്ങളിൽ നേരിയ സംഘർഷമുണ്ടായി. ബിജെപിയും സിആർപിഎഫും വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
34 മണ്ഡലങ്ങളിൽ നിന്നായി 284 സ്‌ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 86 ലക്ഷത്തിലധികം വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലെത്തും.
മുൻപുണ്ടായ അക്രമ സംഭവങ്ങൾ കണക്കിലെടുത്ത് സുരക്ഷ ഉറപ്പാക്കാൻ 796 കമ്പനി കേന്ദ്ര സൈനികരെ ഏഴാം ഘട്ടത്തിൽ വിന്യസിച്ചിട്ടുണ്ട്. കൂച്ച് ബെഹാറിൽ സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സംസ്‌ഥാനത്ത് അധിക സൈനികരെ വിന്യസിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.
എട്ട് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പിന്റെ അവസാന ഘട്ടം ഏപ്രിൽ 29ന് നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. സ്‌ഥാനാർഥികള്‍ മരിച്ച സംസേര്‍ഗഞ്ച്, ജംഗിപൂര്‍ എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് മെയ് 16ലേക്ക് മാറ്റിയിട്ടുണ്ട്.
Also Read: ഒഎൻജിസിയുടെ എണ്ണപ്പാടങ്ങൾ സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ നീക്കം