കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലത്ത് വിദ്വേഷം ജനിപ്പിച്ച് വര്‍ഗീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ കേരളം ജാഗ്രത കാണിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിനെ വിവേകത്തോടെ സമീപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറ്റു പ്രസ്ഥാനങ്ങള്‍ക്കും കഴിയണമെന്നും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നമ്മുടെ സംസ്ഥാനം രാജ്യത്തിനു മാത്രമല്ല ലോകത്തിനു തന്നെയും മാതൃകയാണെന്നും കാന്തപുരം ഓര്‍മ്മപ്പെടുത്തി.
തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മുൻപില്ലാത്തവിധം വിധം മനുഷ്യ മനസുകളിൽ വിദ്വേഷവും അകല്‍ച്ചയും സൃഷ്ടിക്കുന്ന പ്രചാരണങ്ങളാണ് പല ഭാഗത്ത്നിന്നും ഉണ്ടാകുന്നത്. ജയവും തോല്‍വിയും ജനാധിപത്യത്തില്‍ സാധാരണമാണ്. തെരഞ്ഞെടുപ്പില്‍ ഏതു കക്ഷി ജയിച്ചാലും നമ്മുടെ നാടിന്റെ മതേരത മനസും മാനുഷിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന പതിവും ഇവിടെ നിലനില്‍ക്കണം.
ജാതിയും മതവും പറഞ്ഞു ധ്രുവീകരണം സൃഷ്ടിക്കരുത്. ചില ഭാഗങ്ങളില്‍ നിന്നുണ്ടാവുന്ന അനഭിലഷണീയമായ പ്രചാരണങ്ങളും പ്രസ്താവനകളും അങ്ങേയറ്റം ഖേദകരമാണ്. ജനാധിപത്യ തിരഞ്ഞെടുപ്പിൽ സംവാദങ്ങളും ക്രിയാത്മക വിമര്‍ശനങ്ങളും സ്വാഭാവികമാണ്. പക്ഷെ, അത് വര്‍ഗീയ ധ്രുവീകരണത്തിലേക്കും തീവ്രവാദ ചിന്തയിലേക്കും പോകരുത്.
അഭിപ്രായ ഭിന്നതകള്‍ മാനിച്ചു കൊണ്ട് തന്നെ ജാതി-മത പരിഗണനകള്‍പ്പുറം പരസ്പര സ്നേഹവും സഹകരണവും നമ്മുടെ നാടിന്റെ പൈതൃകമാണ്. അതുള്‍ക്കൊണ്ടു മുന്നേറാന്‍ എല്ലാവര്ക്കും കഴിയണം; കാന്തപുരം കൂട്ടിച്ചേര്‍ത്തു. കാരന്തൂര്‍ മര്‍കസില്‍ നടന്ന എസ്വൈഎസ് സംസ്ഥാന യൂത്ത് കൗണ്‍സിലില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഇദ്ദേഹം.
Most Read: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കാൻ നിർദേശം