പട്‌ന: ബിഹാറിൽ എൻഡിഎ സഖ്യവുമായി വീണ്ടും കൂടിച്ചേർന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത നിതീഷ് കുമാർ തിങ്കളാഴ്‌ച നിയമസഭയിൽ വിശ്വാസ വോട്ട് തേടും. ആർജെഡിയുടെ ചാക്കിടൽ പേടിച്ച് ബിജെപി എംഎൽഎമാരെ പരിശീലനത്തിനെന്ന പേരിൽ ഗയയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ നാളെ ബിഹാറിൽ എത്തിക്കും.
അതേസമയം, അർജെഡിയുടെ നിയമസഭാ സ്‌പീക്കർ അവധ് ബിഹാരി ചൗധരി രാജിവെക്കാത്ത സാഹചര്യത്തിൽ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിന് മുൻപ് സ്‌പീക്കർക്ക് എതിരായ അവിശ്വാസ പ്രമേയം വോട്ടിനിടും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷമാകും സ്‍പീക്കർക്കെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കുക.
243അംഗ നിയമസഭയിൽ നിലവിൽ എൻഡിഎയ്‌ക്ക് 128, മഹാസഖ്യത്തിന് 114 എന്നിങ്ങനെയാണ് അംഗബലം. എഐഎംഐഎം ഇരുമുന്നണിയിലുമില്ല. ജെഡിയു- ആർജെഡി- കോൺഗ്രസ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി പദം രാജിവെച്ച് നിതീഷ് കുമാർ കഴിഞ്ഞ ജനുവരി മാസം 28നാണ് എൻഡിഎ സഖ്യത്തിനൊപ്പം ചേർന്ന് വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റത്. നിതീഷ് അടക്കം ഒമ്പത് പേരടങ്ങുന്ന മന്ത്രിസഭയാണ് അധികാരമേറ്റത്.
ബിജെപി സംസ്‌ഥാന അധ്യക്ഷൻ സമ്രാട്ട് ചൗധരി, മുൻ പ്രതിപക്ഷ നേതാവ് സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായി അധികാരമേറ്റു. ഇവർക്ക് പുറമെ ബിജെപി എംഎൽഎ പ്രേംകുമാർ, ജെഡിയു എംഎൽഎമാരായ വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ്, ശ്രാവൺ കുമാർ, എച്ച്‌എഎം അധ്യക്ഷൻ സന്തോഷ് കുമാർ സുമൻ, സ്വതന്ത്ര എംഎൽഎ സുമിത് കുമാർ സിങ് എന്നിവരും സത്യപ്രതിജ്‌ഞ ചെയ്‌തിട്ടുണ്ട്. ഇത് ഒമ്പതാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നത്.
Most Read| ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും; അമിത് ഷാ