ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനായേക്കും. 5 ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യമുൾപ്പടെ കർശന ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കേസിൽ അറസ്‌റ്റിലായി ഒരു വർഷത്തെ ജയിൽ വാസത്തിനു ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാരക്ക് പുറത്തിറങ്ങുന്നത്. വിചാരണ കോടതിയിലെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്‌ക്ക് മോചന ഉത്തരവ് ജയിൽ വകുപ്പിന് ലഭിക്കും. അതേസമയം ജാമ്യം ലഭിച്ചെങ്കിലും ബിനീഷിനെതിരെ അന്വേഷണം ശക്‌തമാക്കാനുള്ള ഒരുക്കത്തിലാണ് ഇഡി.
ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടന്‍ ബിസിനസ് പങ്കാളി അരുണ്‍ എന്നിവരിലേക്ക് അന്വേഷണം വിപുലപ്പെടുത്താനുള്ള നീക്കം തുടങ്ങി. അനിക്കുട്ടനെയും അരുണിനെയും ചോദ്യം ചെയ്‌താൽ ലഹരിയിടപാടിലെ രഹസ്യങ്ങള്‍ പുറത്തുവരുമെന്ന കണക്കുകൂട്ടലിലാണ് ഇഡി.
അക്കൗണ്ടിലെത്തിയ മൂന്നേമുക്കാല്‍ കോടിയുടെ ഉറവിടം വെളിപ്പെടുത്താന്‍ ബിനീഷിന് കഴിഞ്ഞിരുന്നില്ല. പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും ബിനീഷിന് എതിരായ എന്‍സിബി അന്വേഷണം നടക്കുന്നുണ്ട്. രാജ്യം വിട്ട് പോകരുതെന്നാണ് കോടതി ഉപാധി.
Also Read: സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതം; വനമേഖലയിൽ മാലിന്യം തള്ളുന്നു