ആലപ്പുഴ : സംസ്‌ഥാനത്ത് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ആലപ്പുഴയിലെത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും, മൃഗസംരക്ഷണ വകുപ്പിന്റെയും പ്രതിനിധികളാണ് ആലപ്പുഴയിലെത്തിയത്. കേന്ദ്രസംഘം ജില്ലയിലെ സ്‌ഥിഗതികള്‍ ജില്ലാ കളക്‌ടറുമായി ചര്‍ച്ച നടത്തുകയാണ്. ഡോക്‌ടർ രുചി ജെയിന്‍(കേന്ദ്ര ആരോഗ്യ മന്ത്രാലയം), ഡോക്‌ടർ സൈലേഷ് പവാര്‍(എന്‍ഐവി), ഡോക്‌ടർ അനിത് ജിന്‍ഡാല്‍( ഡെൽഹി ആര്‍എംഎല്‍ ആശുപത്രി) എന്നിവരാണ് കേന്ദ്രസംഘത്തില്‍ ഉള്‍പ്പെടുന്നത്.
പക്ഷിപ്പനിക്ക് കാരണമായ H5N 8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം ഇന്ന് വിശദമായ പഠനം നടത്തും. ഒപ്പം തന്നെ രോഗം സ്‌ഥിരീകരിച്ച പ്രദേശങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ പക്ഷിപ്പനി പ്രതിരോധിക്കുന്നതിന് വേണ്ടി പ്രദേശത്തെ വളര്‍ത്തു പക്ഷികളെ നശിപ്പിക്കുന്ന നടപടികള്‍ ഇന്നത്തോടെ പൂര്‍ത്തിയാകും.
ദേശാടനപക്ഷികളാണ് പക്ഷിപ്പനിക്ക് കാരണമെന്നാണ് നിലവിലെ നിഗമനം. അതിനാല്‍ തന്നെ രാജ്യത്തെ 8 സംസ്‌ഥാനങ്ങളില്‍ നിലവില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളം കൂടാതെ രാജസ്‌ഥാന്‍, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് നിലവില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 10 ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ലക്ഷക്കണക്കിന് പക്ഷികള്‍ ചത്തൊടുങ്ങിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
Read also : സ്വപ്‌നാ സുരേഷിന്റെ രഹസ്യ മൊഴി; വീസ സ്‌റ്റാമ്പിംഗ് ഏജന്‍സി ഉടമകളെ ചോദ്യം ചെയ്യും