കവരത്തി: സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കി. ഐഷ സുല്‍ത്താനക്ക് എതിരായ രാജ്യദ്രോഹ പരാതി പിന്‍വലിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ലക്ഷദ്വീപ് ബിജെപി പ്രസിഡണ്ട് അബ്‌ദുല്‍ ഖാദര്‍ ഹാജിയാണ് ഐഷ സുല്‍ത്താനക്ക് എതിരെ ദ്വീപ് പോലീസില്‍ പരാതി നല്‍കിയത്.
ഐഷക്കെതിരായ പരാതി പിന്‍വലിക്കില്ലെന്നും മറ്റു സമരങ്ങള്‍ക്ക് കൂടെ നില്‍ക്കാമെന്നുമാണ് ബിജെപി അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് ബിജെപിയെ സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്നും പുറത്താക്കിയതെന്ന് കോര്‍ക്കമ്മിറ്റി അറിയിച്ചു.
മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചക്കിടെ ദ്വീപ് അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ചതിലാണ് ഐഷക്കെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തത്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍ പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.
എന്നാല്‍ ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ വ്യക്‌തമാക്കിയിരുന്നു. എന്ത് കാരണം കൊണ്ടാണ് ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതെന്ന് ഹൈക്കോടതിയും ഇന്ന് പോലീസിനോട് ചോദിച്ചു. കേസില്‍ പോലീസിനോട് കോടതി വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഐഷ സുല്‍ത്താനയുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
Read Also: കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ നിർദ്ദേശം