പാലക്കാട് : നഗരസഭാ പരിസരത്തെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ ആളെ പോലീസ് പിടികൂടി. ഇയാള്‍ തിരുനെല്ലായി സ്വദേശിയാണ്. മാനസികമായ പ്രശ്‌നങ്ങള്‍ നേരിടുന്നയാളാണ് പ്രതിയെന്നും, മാനസിക രോഗത്തിന് ചികിൽസ തേടിയിട്ടുള്ള ആളാണെന്ന് അന്വേഷണത്തില്‍ ബോധ്യമായെന്നും പോലീസ് വ്യക്‌തമാക്കി. പ്രതിമയില്‍ കെട്ടിയ ബിജെപിയുടെ പതാക ഇയാള്‍ക്ക് പാലക്കാട് സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് നിന്നാണ് ലഭിച്ചതെന്ന് പോലീസ് കണ്ടെത്തി.
കഴിഞ്ഞ ശനിയാഴ്‌ച രാവിലെ 7.45ഓടെയാണ് നഗരസഭാ പരിസരത്തെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയത് കണ്ടെത്തിയത്. തുടര്‍ന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിമയില്‍ പതാക കെട്ടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അടുത്തുള്ള മറ്റ് സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധനക്ക് വിധേയമാക്കി.
ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയത് അറിഞ്ഞതോടെ പ്രതിഷേധവുമായി യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തി. തുടര്‍ന്ന് സ്‌ഥലത്തെത്തിയ പോലീസ് പ്രതിമയില്‍ നിന്നും പതാക അഴിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പ്രതിഷേധവുമായി കെഎസ്‍യുവും, ഡിവൈഎഫ്ഐയും രംഗത്തെത്തിയിരുന്നു. ബിജെപിയുടെ അറിവോടെയാണ് ഗാന്ധി പ്രതിമയില്‍ കൊടി കിട്ടിയതെന്ന് യുഡിഎഫ് ആരോപണം ഉന്നയിച്ചു. എന്നാല്‍ തങ്ങള്‍ക്ക് ഇക്കാര്യത്തിൽ അറിവില്ലെന്നും, ഇതിന് പിന്നില്‍ സാമൂഹ്യവിരുദ്ധര്‍ ആണെന്നുമാണ് ബിജെപി സംഭവത്തില്‍ പ്രതികരിച്ചത്.
Read also : സിപിഎം മുൻ ലോക്കൽ സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി