ന്യൂഡെൽഹി: ‘അഗ്‌നിപഥി’നെ വിമർശിച്ച് ബിജെപി എംപി വരുൺ ഗാന്ധി. ഇന്ത്യൻ സേനയിലേക്ക് ഹ്രസ്വ കാലാടിസ്‌ഥാനത്തിൽ യുവാക്കളെ റിക്രൂട്ട് ചെയ്യാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതിയാണ് അഗ്‌നിപഥ്.
ഒരു സർക്കാർ അഞ്ച് വർഷത്തേക്കാണ് തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നെ എന്തിനാണ് യുവാക്കൾക്ക് രാജ്യത്തെ സേവിക്കാൻ നാല് വർഷം നൽകുന്നതെന്ന് വരുൺ ഗാന്ധി ചോദിക്കുന്നു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് യുവാക്കളുടെ മനസിൽ നിരവധി ചോദ്യങ്ങളും സംശയങ്ങളും ഉണ്ടെന്നും ചൂണ്ടിക്കാട്ടിയ എംപി പദ്ധതിയെക്കുറിച്ച് അഭിപ്രായങ്ങൾ ക്ഷണിക്കുകയും ചെയ്‌തു.
നാവിക സേനയിലേക്കും കരസേനയിലേക്കുമുളള റിക്രൂട്ട്മെന്റിനായി പരിശീലനം നടത്തുന്ന യുവാക്കളുടെ പ്രതിഷേധത്തിന്റെ വീഡിയോയും വരുൺ ഗാന്ധി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
രാഹുൽ ഗാന്ധി, മായാവതി, പ്രിയങ്ക ഗാന്ധി എന്നീ നേതാക്കളും പദ്ധതിക്കെതിരെ നേരത്തെ ട്വീറ്റ് ചെയ്‌തിരുന്നു. ‘ഇന്ത്യ രണ്ട് മുന്നണികളിൽ ഭീഷണി നേരിടുമ്പോൾ, നടപ്പിലാക്കാൻ പോകുന്ന അഗ്‌നിപഥ് പദ്ധതി നമ്മുടെ സായുധ സേനയുടെ പ്രവർത്തന ഫലപ്രാപ്‌തി കുറക്കുന്നു. നമ്മുടെ സേനയുടെ അന്തസും പാരമ്പര്യവും വീര്യവും അച്ചടക്കവും വിട്ടുവീഴ്‌ച ചെയ്യുന്നത് ബിജെപി സർക്കാർ അവസാനിപ്പിക്കണം’, എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
കേന്ദ്രസർക്കാരിന്റെ ‘അഗ്‌നിപഥ്’ പദ്ധതി ഗ്രാമീണ യുവാക്കളെ അവഗണിക്കുന്നതാണെന്നും സർക്കാർ ഉടൻ തീരുമാനം പുനഃപരിശോധിക്കണമെന്നും ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതിയും ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി സൈനികര്‍ സേനയില്‍ ജോലി ചെയ്യുന്നു. ഇതൊരു ബാധ്യതയായാണോ സര്‍ക്കാര്‍ കാണുന്നതെന്ന് ചോദിച്ച കോൺഗ്രസ് നേതാവും ഉത്തർ പ്രദേശ് എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി സായുധ സേനയിലേക്കുള്ള നിയമനത്തെ ബിജെപി എന്തിനാണ് തങ്ങൾക്കായുള്ള പരീക്ഷണശാലയാക്കി മാറ്റുന്നതെന്നും ചോദിച്ചു.
അതേസമയം ബിഹാറിൽ പദ്ധതിക്കെതിരെ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. മുസഫർപൂർ, ബുക്‌സർ, ചപ്ര, സഹർസ എന്നിവിടങ്ങളിൽ പ്രതിഷേധവും അക്രമ സംഭവങ്ങളും ഉണ്ടായി. പ്രതിഷേധക്കാർ ട്രെയിൻ ബോഗികൾക്ക് തീയിടുകയും ട്രെയിൻ ഗതാഗതം തടസപ്പെടുത്തുകയും ചെയ്‌തു.റോഡുകളിലും റെയിൽവേ പാളങ്ങളിലും ടയർ കത്തിച്ചു. സൈന്യത്തിൽ ചേരാൻ പരിശീലനം തേടുന്ന യുവാക്കളാണ് പുതിയ പദ്ധതിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
പദ്ധതി നടപ്പിലാക്കുമ്പോൾ സൈനികർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും ഇല്ലാതാവുകയാണ് ചെയ്യുന്നതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. പ്രതിഷേധം തടയാനെത്തിയ പോലീസിനു നേരെയും ഇവർ കല്ലെറിഞ്ഞു.
Most Read: ചോദ്യം ചെയ്യല്‍ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇഡിക്ക് രാഹുലിന്റെ കത്ത്